തൃശ്ശൂർ : കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ നിർണ്ണായകമായ തൃശ്ശൂർ ജില്ലയിൽ ഇത്തവണ ആര് മേൽക്കൈ നേടുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ. ആകെയുള്ള 13 സീറ്റുകളിൽ കഴിഞ്ഞ തവണ 12 സീറ്റും നേടിയ എൽ.ഡി.എഫ് വലിയ ആധിപത്യം പുലർത്തുന്ന ജില്ലയാണെങ്കിലും ഇത്തവണ കടുത്ത പോരാട്ടമാണ് നടക്കുന്നത്. നിലവിൽ ചാലക്കുടി സീറ്റ് മാത്രമാണ് യു.ഡി.എഫിന്റെ കയ്യിലുള്ളത്. എന്നാൽ ഇത്തവണ അത് അഞ്ചു മുതൽ ആറു വരെ സീറ്റുകളായി വർദ്ധിപ്പിക്കാൻ കഴിയുമെന്നാണ് യു.ഡി.എഫ് നേതൃത്വം കണക്കുകൂട്ടുന്നത്. തൃശ്ശൂർ സീറ്റ് പിടിച്ചെടുക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിന് പുറമെ മണലൂരിൽ ടി.എം. പ്രതാപൻ, ഇരിങ്ങാലക്കുടയിൽ തോമസ് ഉണ്ണിയാടൻ, കൊടുങ്ങല്ലൂരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജനീഷ് എന്നിവരെ മത്സരിപ്പിച്ചതിലൂടെ വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിയുമെന്നാണ് യു ഡി എഫ് ക്യാമ്പിന്റെ വിലയിരുത്തൽ.
ജില്ലയിൽ കുറഞ്ഞത് 10 സീറ്റുകളെങ്കിലും നിലനിർത്താൻ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് എൽ.ഡി.എഫ് ക്യാമ്പ്. തൃശ്ശൂരിൽ ചില വെല്ലുവിളികൾ ഉണ്ടെന്ന് സമ്മതിക്കുമ്പോഴും കൊടുങ്ങല്ലൂർ, കൈപ്പമംഗലം, നാട്ടിക തുടങ്ങിയ മണ്ഡലങ്ങളിൽ വലിയ നഷ്ടങ്ങൾ സംഭവിക്കില്ലെന്ന് മുന്നണി വിലയിരുത്തുന്നു. ജില്ലയിലെ രണ്ട് മന്ത്രിമാരായ ഇരിങ്ങാലക്കുടയിലെ ആർ. ബിന്ദുവിന്റെയും ഒല്ലൂരിലെ കെ. രാജന്റെയും ജനവിധി ഏറെ ശ്രദ്ധേയമാണ്. ബി.ജെ.പി വലിയ പ്രതീക്ഷ വെച്ചുപുലർത്തുന്ന ജില്ലയാണിത്. തൃശ്ശൂർ മണ്ഡലത്തിൽ കോൺഗ്രസ് വിട്ടു വന്ന പത്മജ വേണുഗോപാൽ മികച്ച പ്രകടനം കാഴ്ചവെച്ചതായും ഫലം വരുമ്പോൾ ബി.ജെ.പിക്ക് വലിയ സാധ്യതയുണ്ടെന്നും നേതൃത്വം കരുതുന്നു.






























