പത്തനംതിട്ട : കേരളം ഉറ്റുനോക്കുന്ന രാഷ്ട്രീയ പോരാട്ടം നടന്ന പത്തനംതിട്ട ജില്ലയിൽ വോട്ടുയന്ത്രങ്ങൾ തുറക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ പ്രവചനാതീതമായ ആകാംക്ഷയിൽ രാഷ്ട്രീയ കേന്ദ്രങ്ങൾ. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും ഇത്തവണ നടന്നത് അതിശക്തമായ പോരാട്ടമാണ്. ഇടതുകോട്ടകൾ ഭദ്രമായിരിക്കുമോ അതോ യുഡിഎഫ് അട്ടിമറി വിജയം നേടുമോ എന്നറിയാനുള്ള കണക്കുകൂട്ടലിലാണ് മുന്നണികൾ. തിരുവല്ല, ആറമുള, റാന്നി, കോന്നി, അടൂർ മണ്ഡലങ്ങളിൽ ശക്തമായ മത്സരമാണ് നടന്നത്. പ്രത്യേകിച്ച് ആറമുളയിലും തിരുവല്ലയിലും ഒരു ത്രികോണ പോരാട്ടത്തിന്റെ പ്രതീതിയാണ് ദൃശ്യമായത്.
ആറമുളയിൽ ആരോഗ്യ മന്ത്രി വീണാ ജോർജും യുഡിഎഫിന്റെ അബിൻ വർക്കിയും ബിജെപി നേതാവ് കുമ്മനം രാജശേഖരനും തമ്മിലായിരുന്നു പ്രധാന ഏറ്റുമുട്ടൽ. തിരുവല്ലയിൽ മുൻ മന്ത്രി മാത്യു ടി. തോമസിനെതിരെ യുഡിഎഫിലെ വർഗീസ് മാമനും ബിജെപിയുടെ അനൂപ് ആന്റണിയും മത്സരരംഗത്തുണ്ട്. സഭാ വോട്ടുകളും വൈകാരിക വിഷയങ്ങളും ശബരിമല വിഷയം ഇത്തവണയും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി ഉയർന്നു വന്നു.
പ്രളയം മനുഷ്യനിർമ്മിതമാണെന്ന തരത്തിൽ മാത്യു കുഴൽനാടൻ ഉന്നയിച്ച ആരോപണങ്ങൾ തിരഞ്ഞെടുപ്പിന്റെ അവസാന നാളുകളിൽ തിരുവല്ലയുൾപ്പെടെയുള്ള ഇടങ്ങളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചു. ഓർത്തഡോക്സ്, മാർത്തോമാ സഭകൾക്ക് നിർണ്ണായക സ്വാധീനമുള്ള ജില്ലയിൽ സ്ഥാനാർത്ഥി നിർണ്ണയത്തിലും സഭാ പ്രാതിനിധ്യം വലിയ പങ്കുവഹിച്ചു. ആറമുളയിൽ മുൻപ് എൽഡിഎഫിനെ തുണച്ചിരുന്ന ഓർത്തഡോക്സ് വോട്ടുകളിൽ, അബിൻ വർക്കി സ്ഥാനാർത്ഥിയായി എത്തിയതോടെ വിള്ളലുകൾ ഉണ്ടായേക്കാമെന്നാണ് വിലയിരുത്തൽ.






























