തിരുവനന്തപുരം : കേരളത്തിനുള്ള എയിംസ് എത്രയും പെട്ടെന്ന് അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് ധനമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് കെ.മുരളീധരൻ എംപി. കേരളത്തിന് അനുവദിക്കുന്ന എയിംസ് കോഴിക്കോട് ജില്ലയിലെ കിനാലൂരിൽ സ്ഥാപിക്കപ്പെടാനാണ് കൂടുതൽ സാധ്യതയെന്നും മുരളീധരൻ പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയത്തിൽ പ്രവർത്തകർക്കുണ്ടായ നിരാശ കോൺഗ്രസിന്റെ അംഗത്വവിതരണത്തെ ബാധിച്ചെന്ന് മുരളീധരൻ പറഞ്ഞു. അംഗത്വ വിതരണത്തിൽ ചെറിയ അലംഭാവം സംഭവിച്ചിട്ടുണ്ട്. അംഗത്വവിതരണം ത്വരിതപ്പെടുത്താൻ ആവശ്യമായ സമയം കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ.മുരളീധരന്റെ വാക്കുകൾ –
കോൺഗ്രസ് അംഗത്വ വിതരണത്തിൽ ചെറിയ അലംഭാവമുണ്ടായി. തെരഞ്ഞെടുപ്പ് പരാജയം പാർട്ടി പ്രവർത്തകർക്കിടയിൽ നിരാശ ഉണ്ടാക്കിയതും അംഗത്വവിതരണത്തെ ബാധിച്ചു. അംഗത്വ വിതരണം ത്വരിതപ്പെടുത്താൻ ആവശ്യമായ സമയം കിട്ടിയില്ല. പ്രശാന്ത് കിഷോർ എന്തിനാണ് പാർട്ടിയിൽ ചേരുന്നത്. ഇതിന് മുൻപ് പാർട്ടി അധികാരത്തിൽ വന്നത് പ്രശാന്ത് കിഷോർ കാരണമലല്ലോ?
നേമത്തെ ഗുജറാത്താക്കുമെന്ന കുമ്മനത്തിന്റെ പ്രസ്താവന കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിവാദമായിരുന്നു. ഇതിന്റെ ഗുണഭോക്താക്കൾ എൽഡിഎഫ് ആയിരുന്നു. ഇതിലൂടെ ന്യൂനപക്ഷ ഏകീകരണം ഉണ്ടായി. ഇപ്പോൾ കേരളത്തെ ഗുജറാത്ത് ആക്കാനാണ് ശ്രമം. ഗുജറാത്ത് മോഡൽ പഠിക്കാൻ ബിജെപി ഇതര സംസ്ഥാനങ്ങളൊന്നും പോയിട്ടില്ല. മോദി പിണറായി കൂടിക്കാഴ്ചക്ക് ശേഷമാണ് ഈ തീരുമാനമുണ്ടായത്. അന്നത്തെ ചർച്ചയുടെ വിശദാംശങ്ങൾ മുഖ്യമന്ത്രി പുറത്ത് വിടണം. മോദിക്ക് ശേഷം അഞ്ച് വർഷം ഭരിച്ച ഒരു മുഖ്യമന്ത്രിയും ഗുജറാത്തിലില്ല. അത് പഠിക്കാനാണോ പോകുന്നത്?
വിദ്യാഭ്യാസ മേഖലയിൽ ദില്ലി സർക്കാരിന്റെ ഡാഷ് ബോർഡാണ് ഗുജറാത്ത് പഠിക്കുന്നത്. എന്താണ് പിന്നെ കേരള മോഡലിന്റെ പ്രസക്തി. ഗുജറാത്തിലെ ഒരു മോഡലും കേരളം അനുകരിക്കരുത്. ചീഫ് സെക്രട്ടറി അങ്ങോട്ട് പോയതിന്റെ ടിക്കറ്റ് കാശ് പോലും നഷ്ടമാണ്. ഇനി ഏകീക്യത സിവിൽ കോഡ് നടപ്പാക്കാൻ മോദി ആവശ്യപ്പെട്ടാൽ അതും ഇവിടെ നടപ്പാക്കും. മോദിയുടേയും പിണറായിയുടേയും കാറിന് പോലും ഒരു നിറമായി. മുഖ്യമന്ത്രി അടിക്കടി വിദേശത്തേക്ക് പോകുന്നുണ്ട്. എന്താണ് അദ്ദേഹത്തിന്റെ അസുഖമെന്നറിയാൻ താത്പര്യമുണ്ട്.