കണ്ണൂര്‍: തൊഴില്‍ സമരം നടക്കുമ്പോൾ തൊഴിലാളികള്‍ക്കു സ്ഥാപനത്തിന്റെ മുന്‍പില്‍ ഇരുന്ന് രാമനാമം ജപിക്കാന്‍ കഴിയില്ലെന്നു സിഐ.ടി.യു ജനറല്‍ സെക്രട്ടറി കെ.പി സഹദേവന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മാതമംഗലത്തെയും മാടായിയിലെയും തൊഴില്‍ പ്രശ്‌നങ്ങളില്‍ സിഐ.ടി.യുവിനെ കരിവാരിതേയ്ക്കാനാണ് ചില മാധ്യമങ്ങള്‍ ശ്രമിച്ചത്. മാതമംഗലത്തെ സമരത്തില്‍ എല്ലാ ട്രേഡ് യൂണിയനുകളും പിന്തുണച്ചിട്ടുണ്ട്. മാടായി പോര്‍ക്കലി സ്ഥാപന ഉടമയ്‌ക്കെതിരെ ആദ്യം സമരം തുടങ്ങിയത് ചീമേനിയിലാണ് അവിടെ ഐ.എന്‍.ടി.യു.സി യാണ് സമരത്തിന് നേതൃത്വം നല്‍കിയത്.
എന്റെ സ്ഥാപനത്തിന് മുന്‍പില്‍ രണ്ടു കുരയ്ക്കുന്ന പട്ടികളെ കെട്ടിയിട്ടുണ്ടെന്നാണ് മാടായിയിലെ കടയുടമ പരസ്യമായി പറഞ്ഞത്. ഇതിനാലാണ് താന്‍ ഈച്ചയെ വെടിവെച്ചു കൊല്ലാന്‍ പീരങ്കി വേണ്ടെന്നു മാടായിയില്‍ പ്രസംഗിച്ചത്. ചെറിയ ലാഭത്തിന് വേണ്ടി അറ്റാച്ച്‌ഡ് തൊഴിലാളികളെ വെളിയില്‍ ജോലി ചെയ്യിച്ചതിനെ തുടര്‍ന്നാണ് മാതമംഗലത്ത് സമരം ചെയ്തത്. ഒരു സമരം ചെയ്യുമ്പോൾ ചിലപ്പോള്‍ കരിങ്കാലികളായ ചിലരെ തടഞ്ഞെന്നും വരും. സാധനങ്ങള്‍ വാങ്ങാനെത്തുന്നവരെയും ചിലപ്പോള്‍ തടഞ്ഞെന്നു വരും.
അതൊക്കെ ഏതൊരു സമരത്തിലും സ്വാഭാവികമായി നടക്കുന്നതാണ്. ചില മാധ്യമങ്ങള്‍ നാലു നേരവും വാര്‍ത്ത കൊടുത്താല്‍ കേരളത്തിലെ ട്രേഡ് യൂണിയനുകള്‍ ഇല്ലാതായി മാറില്ലെന്നും കെ പി സഹദേവന്‍ പറഞ്ഞു. ഈ രാജ്യത്തെ തൊഴില്‍ സമരങ്ങളില്‍ കോടതികള്‍ എപ്പോഴും ട്രേഡ് യൂണിയനുകള്‍ക്ക് എതിരെ മാത്രമേ നിന്നിട്ടുള്ളൂ. ലേബര്‍ ഓഫീസര്‍ പറത്തിട്ടില്ല മാതമംഗലത്തെയും മാടായിയിലെയും തൊഴില്‍ ഉടമകള്‍ നടത്തിയ തൊഴില്‍ നിഷേധത്തിനെതിരെ വ്യാപാരി സംഘടനകള്‍ തന്നെ രംഗത്തു വന്നിട്ടുണ്ടെന്നും കെ.പി സഹദേവന്‍ വ്യക്തമാക്കി.





























