പന്തളം : കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും ബഡ്ജറ്റ് ടൂറിസം ബസ് സർവീസ് നടത്തിക്കൊണ്ടിരുന്നത് മറ്റ് ഡിപ്പോയിലേക്ക് മാറ്റുന്നത് എംഎൽഎ അഡ്വ.സി വി ശാന്തകുമാർ നേരിട്ട് എത്തി ഗതാഗത വകുപ്പ് മന്ത്രിയുമായി ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ പിൻവലിച്ചു. ശനിയാഴ്ച രാവിലെ കോട്ടയം ജില്ലയിലെ ഡിപ്പോയിലേക്ക് കൊണ്ടുപോകുന്നതിന് വേണ്ടി ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ ഉദ്യോഗസ്ഥർ എത്തി ബസ് പന്തളത്തു നിന്നും കൊണ്ടുപോകുന്നതിനിടയിലാണ് സംഭവം. എംഎൽഎയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാക്കൾ ഡിപ്പോയിലെത്തിയതും ഗതാഗത വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും ഗതാഗത മന്ത്രിയുമായും ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ ബസ് പന്തളം ഡിപ്പോയിൽ തന്നെ തുടരുന്നതിനും തീരുമാനമായി.
പന്തളം, അടൂർ ഡിപ്പോകളിൽ നിന്ന് എംഎൽഎയുടെ അറിവില്ലാതെ ബസ്സുകൾ പിൻവലിക്കാൻ പാടില്ല എന്നും എംഎൽഎ ഗതാഗത മന്ത്രിയോടും ഉയർന്ന ഉദ്യോഗസ്ഥരോടും അറിയിച്ചു. കോൺഗ്രസ് നേതാക്കളായ സക്കറിയ വർഗീസ്, എ നൗഷാദ് റാവുത്തർ, എസ് ഷെരീഫ്, ജി അനിൽകുമാർ പി എസ് വേണു കുമാരൻ നായർ, ഇ എസ് നുജുമുദ്ധീൻ, പി പി ജോൺ, മുഹമ്മദ് ഷഫീഖ്, ടെന്നീസ് ജോർജ്, വിനോദ് മുകടിയിൽ, സോളമൻ വരവുകാലായിൽ, ബിജു മങ്ങാരം, കെ എൻ രാജൻ, ബൈജു മുകടിയിൽ തുടങ്ങിയ നേതാക്കന്മാർ സന്നിഹിതരായിരുന്നു.






























