മുംബൈ: മുംബൈയിൽ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിലെ അതീവ സുരക്ഷാ മേഖലയിൽ ആയുധവുമായി യുവാവ് കടന്നുകയറിയത് പ്രതിശ്രുത വധുവിന് മുന്നിൽ മതിപ്പുണ്ടാക്കാനെന്ന് പോലീസ്. ഗുജറാത്ത് സ്വദേശിയായ രോഹൻ പരേഖ് ആണ് വ്യാജ തിരിച്ചറിയൽ കാർഡുമായി സുരക്ഷാ വലയം ഭേദിച്ച് പരിപാടിക്കിടെ കടന്നുകൂടിയത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ (പി.എം.ഒ) ഗ്രേഡ് സി ജീവനക്കാരനാണ് താനെന്ന് വ്യക്തമാക്കുന്ന വ്യാജ ഐഡി കാർഡാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ ഐഡി കാർഡ് നിർമ്മിച്ചതെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു.
പ്രതിശ്രുത വധുവിന് മുന്നിൽ തന്റെ അന്തസ്സും പ്രാധാന്യവും വർദ്ധിപ്പിച്ച് മതിപ്പുണ്ടാക്കുക മാത്രമായിരുന്നു ഈ നീക്കത്തിന് പിന്നിലെ ലക്ഷ്യമെന്നും ഇയാൾ പോലീസിന് മൊഴി നൽകി. സ്വയം ഉന്നത ഉദ്യോഗസ്ഥനായി ചമഞ്ഞ ഇയാൾ തന്റെ പദവി കാണിക്കുന്നതിനായി സ്വന്തമായി അംഗരക്ഷകനെയും ഓഫീസ് അസിസ്റ്റന്റിനെയും നിയമിച്ചിരുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. പ്രധാനമന്ത്രിയുടെ പരിപാടി നടന്ന സ്ഥലത്ത് ഇത്തരത്തിൽ അതീവ സുരക്ഷാ മേഖലയിൽ പ്രവേശിച്ചാണ് ഇയാൾ വധുവിനെ കബളിപ്പിക്കാൻ ശ്രമിച്ചത്.
മുമ്പ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേരിൽ തനിക്ക് ജോലി വാഗ്ദാനം ലഭിച്ചെന്നും താൻ ഒരു ജോലി തട്ടിപ്പിനിരയായതാണെന്നുമായിരുന്നു രോഹൻ പരേഖ് പോലീസിനോട് അവകാശപ്പെട്ടിരുന്നത്. എന്നാൽ വിശദമായ ചോദ്യം ചെയ്യലിൽ ഈ വാദങ്ങളെല്ലാം വ്യാജമാണെന്നും കൃത്യമായ ആസൂത്രണത്തോടെയാണ് ഇയാൾ എ.ഐ ഉപയോഗിച്ച് വ്യാജരേഖ ചമച്ചതെന്നും തെളിയുകയായിരുന്നു. വിഷയത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
































