കണ്ണൂർ: ജില്ലയിലെ പ്രമുഖ മത്സ്യബന്ധനകേന്ദ്രമായ പുതിയങ്ങാടിയിൽ മീൻലഭ്യത ആശങ്കാജനകമാംവിധം കുറയുന്നു. മത്തിയും അയലയും ഉൾപ്പെടെയുള്ള നാടൻ മീനുകൾ കിട്ടാക്കനിയായതോടെ മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും പ്രതിസന്ധിയിൽ. ദിവസവും മുപ്പതോളം ബോട്ടുകൾ കടലിൽ പോകുന്നുണ്ടെങ്കിലും ഡീസൽ ചെലവിനുള്ള തുകപോലും തിരികെ ലഭിക്കുന്നില്ലെന്നാണ് ഉടമകളുടെ പരാതി. കാലാവസ്ഥാ വ്യതിയാനവും ആഴക്കടലിലെ അനധികൃത ഡബിൾ നെറ്റ് (പൂരക്കണ്ണട) ഉപയോഗിച്ചുള്ള മത്സ്യബന്ധനവുമാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു.
തമിഴ്നാട് ഉൾപ്പെടയുളള അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള മീൻപിടുത്തക്കാർ ട്രോളിങ് നിരോധനസമയത്തു മത്സ്യബന്ധനം നടത്തിയതും കടലിൽ മത്സ്യങ്ങളുടെ കുറവ് വരാൻ കാരണമാകുന്നുണ്ടെന്നും പരാതിയുണ്ട്. മൂവായിരത്തിലേറെ അന്യ സംസ്ഥാനത്തൊഴിലാളികളാണ് ഇവിടുത്തെ മത്സ്യബന്ധന മേഖലയിൽ പണിയെടുക്കുന്നത്. മത്സ്യം കുറവായതിനാൽ പലരും നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം കുറഞ്ഞതോതിലെങ്കിലും മത്തി ലഭിച്ചതിന്റെ ആശ്വാസത്തിലാണു മത്സ്യത്തൊഴിലാളികൾ.






























