കൊച്ചി: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് മന്ത്രിക്കു നേരെ നടന്ന പ്രതിഷേധത്തിൽ വീണ ജോർജിന് പരിക്കേറ്റുവെന്ന വാദം പച്ചക്കള്ളമാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. ദീപ്തി മേരി വർഗീസ്. ആരോഗ്യ വകുപ്പിലെ തുടർച്ചയായ വീഴ്ചകൾ മറച്ചുവെക്കാൻ മന്ത്രിയും സിപിഎമ്മും ചേർന്ന് നാടകം കളിക്കുകയാണെന്ന് അവർ ആരോപിച്ചു. പൊലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്യുന്നതിനിടെയാണ് മന്ത്രിക്ക് അസ്വസ്ഥത ഉണ്ടായതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. സമരക്കാർ മന്ത്രിയുടെ അടുത്തേക്ക് എത്തിയിട്ടുപോലുമില്ല. ദൃശ്യങ്ങൾ കൺമുന്നിലുണ്ടായിട്ടും ജനങ്ങളെ കൊഞ്ഞനം കുത്തിക്കൊണ്ട് സർക്കാർ കള്ളം പറയുകയാണ്.
ആരോഗ്യവകുപ്പിലെ ഗുരുതരമായ വീഴ്ചകൾക്കെതിരെയാണ് കെഎസ്‌യു സമരം ചെയ്യുന്നത്. പിഴവുകൾ തിരുത്താനോ പദവി ഒഴിയാനോ ഉള്ള രാഷ്ട്രീയ ഔന്നത്യം കാണിക്കുന്നതിന് പകരം സമരക്കാർക്ക് നേരെ ആക്രോശിക്കുകയാണ് മന്ത്രി ചെയ്തത്. കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചു എന്ന് കള്ളം പറഞ്ഞ് നാടിനെ കലാപത്തിലേക്ക് തള്ളിവിടാനാണ് സിപിഎം ശ്രമിക്കുന്നത്. ഇത്രയും വലിയ കള്ളം പറയുന്ന ഒരു പാർട്ടി ഭരണത്തിൽ എത്രമാത്രം അഴിമതിയും കൊള്ളയും നടത്തിയിട്ടുണ്ടാകുമെന്ന് ജനങ്ങൾ ചിന്തിക്കണം. രാഷ്ട്രീയ ധാർമികതയും സത്യസന്ധതയും ഇല്ലാത്ത ഈ കൂട്ടത്തെ കേരളം തിരിച്ചറിയണമെന്നും ദീപ്തി മേരി വർഗീസ് ആഹ്വാനം ചെയ്തു.






























