ആലപ്പുഴ: കോൺഗ്രസ് പാർട്ടി വിടുന്നതായി കെപിസിസി ജനറൽ സെക്രട്ടറി എം ജെ ജോബ്. ജി സുധാകരന് പിന്തുണ നൽകുന്നതിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നത്. 52 വർഷത്തെ കോൺഗ്രസ് ബന്ധമാണ് ഉപേക്ഷിക്കുന്നുവെന്നും പാർട്ടിയോട് വിട പറയുന്നതെന്നും എം ജെ ജോബ് പറഞ്ഞു. ജി സുധാകരന് പിന്തുണ നൽകുന്ന കാര്യം നേതൃത്വം പ്രാദേശിക കോൺഗ്രസ് പ്രവർത്തകരെ അറിയിച്ചില്ല. അവഗണിക്കുകയാണ് ചെയ്തത്. പ്രാദേശിക പ്രവർത്തകരെ വിശ്വാസത്തിൽ എടുത്തില്ലെന്നും വലിയ അപമാനം നേരിട്ടുവെന്നും ജോബ് പറഞ്ഞു. ജി സുധാകരനെ കോൺഗ്രസ് പിന്തുണയ്ക്കുന്നതിൽ അതൃപ്തി പരസ്യമാക്കിയാണ് എം ജെ ജോബ് രംഗത്തുവന്നത്.
അമ്പലപ്പുഴയിൽ കമ്മ്യൂണിസ്റ്റ് നേതാവ് ജി സുധാകരനെ കോൺഗ്രസ് പിന്തുണക്കുന്നു എന്ന് അറിഞ്ഞു. കോൺഗ്രസിന് അത് വിസ്മയമാണ്. യുഡിഎഫിന് അത് മുതൽക്കൂട്ട് ആവാൻ സാധ്യത ഉണ്ട്. എം വി രാഘവനും ഗൗരിയമ്മയും വിസ്മയം സൃഷ്ടിച്ചു. അതെവിടെ അവസാനിച്ചു എന്ന് എല്ലാവർക്കും അറിയാം. ചെങ്കൊടി മാത്രം ഉണ്ടായിരുന്ന വീട്ടിൽ നിന്ന് കെ എസ് യുവിൻ്റെ കൊടി ഉയർത്തി രാഷ്ട്രീയത്തിൽ വന്നവനാണ് ഞാൻ. അമ്പലപ്പുഴയിലെ കോൺഗ്രസ് പ്രവർത്തകർ ഒരുപാട് ത്യാഗം അനുഭവിച്ചിട്ടുണ്ട്. ജി സുധാകരന് പിന്തുണ നൽകുമ്പോൾ കൂടിയാലോചന വേണമായിരുന്നു. ഈ നിമിഷം വരെ നേതൃത്വം മിണ്ടിയിട്ടില്ല. പ്രാദേശിക കോൺഗ്രസ് പ്രവർത്തകരെ നേതൃത്വത്തിന് വിശ്വാസമില്ലാത്തത് വല്ലാത്ത വിഷമം ഉണ്ടാക്കുന്നുതായും ജോബ് മാധ്യമങ്ങളോട് പറഞ്ഞു.






























