എറണാകുളം: നടൻ ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ ടിനി ടോമിന് മുൻകൂർ ജാമ്യം. എറണാകുളം സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കടവന്ത്ര പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ടിനി ടോം മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങള്‍, മതം പറഞ്ഞ് അധിക്ഷേപിക്കല്‍, ഗൂഢാലോചന ഉള്‍പ്പെടെ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് ടിനി ടോമിനെതിരെ കേസ് എടുത്തത്. ടിനി ടോം തനിക്കെതിരെ അശ്ലീല പരാമർശങ്ങളും ലൈംഗികച്ചുവയുള്ള അധിക്ഷേപങ്ങളും നടത്തിയെന്നാണ് അൻസിബയുടെ പരാതി.
ജിഹാദി എന്നും മതതീവ്രവാദി എന്നും വിളിച്ച് ആക്ഷേപിച്ചതായും നടന്റെ ഡ്രൈവറെ മതം മാറ്റാന്‍ അന്‍സിബ ശ്രമിച്ചുവെന്ന തരത്തില്‍ വ്യാജ പ്രചാരണം നടത്തിയതായും പരാതിയിലുണ്ട്. നേരത്തെ കേസില്‍ പ്രാഥമിക അന്വേഷണം നടത്തിയ കടവന്ത്ര പോലീസ് പരാതി കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലുള്ളതാണെന്നും പരാതിയില്‍ കഴമ്പില്ലാത്തതിനാല്‍ കേസ് എടുക്കാന്‍ കഴിയില്ലെന്നും കാണിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് പൂര്‍ണമായും തള്ളിക്കൊണ്ടാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവിട്ടത്.





























