കൊച്ചി : ഡി.സി.സി പ്രസിഡൻ്റുമാരുടെ സാധ്യതാപട്ടിക തയാറാക്കുന്ന ഒരുഘട്ടത്തിലും കെ.പി.സി.സി പ്രസിഡന്‍റ് ആശയവിനിമയം നടത്തിയിട്ടില്ലെന്ന് വി.എം സുധീരന്‍. ഹൈക്കമാന്‍റിന് സമര്‍പ്പിക്കപ്പെട്ട പട്ടികയുടെ ഉള്ളടക്കത്തെക്കുറിച്ചും യാതൊരു അറിവുമില്ല. രാഷ്ട്രീയകാര്യ സമിതി യോഗത്തിന് മുമ്പ് ചേർന്ന നേതൃയോഗത്തിൽ നിന്നും തന്നെയും മുൻ കെ.പി.സി.സി പ്രസിഡൻ്റുമാരിൽ പലരെയും ഒഴിവാക്കിയതായും സുധീരന്‍ പറഞ്ഞു. കേരളത്തിലെ പുതിയ ഡി.സി.സി അധ്യക്ഷന്മാരുടെ പട്ടിക ഹൈക്കമാന്‍റിന് കൈമാറിയതിന് പിന്നാലെ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും അടക്കമുള്ളവര്‍ വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്.
കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷനേതാവും മൂന്ന് വര്‍ക്കിംഗ് പ്രസിഡന്‍റുമാരും സംഘടനാ ചുമതലയുള്ള ജന.സെക്രട്ടറി താരിഖ് അൻവറിനൊപ്പമാണ് രാഹുൽ ഗാന്ധിയെ കണ്ടത്. പാര്‍ട്ടിയെ ശക്തിപ്പെടുത്താൻ ശേഷിയുള്ള യുവാക്കൾക്ക് പരിഗണന നൽകണമെന്ന് രാഹുൽ ഗാന്ധി നിർദേശിച്ചിരുന്നു. എന്നാൽ ഇതിൽ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാന നേതൃത്വത്തിന് രാഹുൽ ഗാന്ധി നൽകി. പിന്നീട് നടന്ന കൂടിയാലോചനകൾക്ക് ശേഷമാണ് 14 ഡി.സ.സി അധ്യക്ഷന്മാരുടെ പട്ടിക കേരള നേതാക്കൾ ഹൈക്കമാന്‍റിന് നൽകിയത്.