തിരുവനന്തപുരം: കെപിസിസി അധ്യക്ഷ പദവിയില്‍ നേതാക്കളുടെ വടംവലി. അതൃപ്തി പരസ്യമാക്കി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. പരിഗണിക്കേണ്ട ഘട്ടത്തില്‍ തന്നെ പരിഗണിച്ചില്ല, ഇപ്പോള്‍ പരിഗണിച്ചാല്‍ സന്തോഷമെന്നും അടൂര്‍ പ്രകാശ്. കെപിസിസി അധ്യക്ഷൻ ആകാൻ താൻ അർഹനാണെന്നും അടൂർ പ്രകാശ് പറഞ്ഞു. അതേസമയം ഒരാൾക്ക് ഒരു പദവി എന്ന മാനദണ്ഡം ഒഴിവാക്കണമെന്ന് ആവശ്യവും ഉയരുന്നു. ദീപാ ദാസ് മുൻഷിയോട് നേതാക്കൾ ഈ അഭിപ്രായം അറിയിച്ചു. അതേസമയം പലതവണ അവഗണിച്ചതിൽ യുഡിഎഫ് കൺവീനർ അടൂർ അതൃപ്തി പരസ്യമാക്കി. അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡ് ആണ് എന്ന് വർക്കിംഗ് പ്രസിഡൻറ് എ പി.അനിൽകുമാർ പറഞ്ഞു.
കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ആൻ്റോ ആൻ്റണി, ഷാഫി പറമ്പിൽ, ജോസഫ് വാഴയ്ക്കൻ, കെ സി ജോസഫ്, വിഎസ് ശിവകുമാർ, മാത്യു കുഴൽനാടൻ എന്നിവരാണ് പദവി ലക്ഷ്യമിട്ട് മുന്നിലുള്ളത്. കൂടാതെ എം കെ രാഘവനും , രാജ്മോഹൻ ഉണ്ണിത്താനും അധ്യക്ഷ പദവിയിൽ എത്താൻ ആഗ്രഹിക്കുന്നവരാണ്. അഭിപ്രായം സമന്വയത്തിനായി കേരളത്തിലെത്തിയ എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി മുതിർന്ന നേതാക്കളുമായി ആശയവിനിമയം തുടരുകയാണ്. രാഹുൽഗാന്ധി ഈ മാസം പത്തിനെ വിദേശയാത്ര കഴിഞ്ഞ് ദില്ലിയിൽ തിരിച്ചെത്തുകയുള്ളൂ. ഇതിനുശേഷമാകും ദില്ലിയിലെ ചർച്ചകൾ.






























