വയനാട് : കള്ളാടി മണ്ണിടിച്ചിലിൽ രണ്ട് പേരുടെ മൃതദേഹം ലഭിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.മുരളീധരൻ. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഒരാളുടെ ആരോഗ്യനില ഗുരുതരമാണെന്നും മന്ത്രി പറഞ്ഞു. ഇതരസംസ്ഥാന തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്. മണ്ണ് മാറ്റി റോഡ് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സ്ഥലത്തേക്ക് 15 ആംബുലൻസുകൾ എത്തിയിട്ടുണ്ടെന്നും 20 ആംബുലൻസുകൾ കൂടി സ്ഥലത്തെത്തുമെന്നും മന്ത്രി പറഞ്ഞു. മണ്ണിടിച്ചിലിൽ പെട്ട ഒമ്പതുപേരാണ് ചികിത്സയിലുള്ളത്. ഹിര കുമാർ (32), ദിലീപ് (19), സൂരജ് യാദവ് (25), സഞ്‌ജയ് താക്കൂർ (35), രജനീഷ് (27), തന്മയ് ഘോഷ് (28), കൂപമാൽ (ജയ) (37), കുഞ്ചു (39), സന്തോഷ് കുമാർ എന്നിവരാണ് മേപ്പാടി വിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ.
ആശുപത്രിയിൽ പ്രവേശിപ്പിച്ച സന്തോഷ് കുമാർ മേപ്പാടി പൊലീസ് സബ് ഇൻസ്പെക്ടറാണ്. ചുളിക്ക ഗവ എൽ.പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്. മണ്ണിടിച്ചിൽ നടന്ന പ്രദേശത്തുള്ള വീടുകളിലെ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റുന്നുണ്ട്. മണ്ണിടിച്ചിലിൽ പ്രദേശവാസികൾ ആരെങ്കിലും അകപ്പെട്ടിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്ന് മന്ത്രി ടി.സിദ്ദീഖ് പറഞ്ഞു. മണ്ണ് മാറ്റണമെന്ന് നിർദേശം നൽകിയെങ്കിലും നിർമ്മാണ കമ്പനി പാലിച്ചില്ലെന്നും ടൗൺഷിപ്പിലെ മണ്ണ് നിർബന്ധമായി മാറ്റാൻ കർശന നിർദേശം നൽകിയിട്ടുണ്ടെന്നും പറഞ്ഞു. 226 മില്ലി മീറ്റർ മഴ രാവിലെ തന്നെ സ്ഥലത്ത് പെയ്തിട്ടുണ്ട്. അലർട്ടുകളിൽ പിശക് പറ്റിയോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.






























