തിരുവനന്തപുരം : പത്തനംതിട്ട ഡി.സി.സി ഭാരവാഹികളായ ഏഴംകുളം അജു, റജി പൂവത്തൂർ, ഡി.എൻ പ്രദീപ്, പന്തളം ബ്ലോക്ക് പ്രസിഡന്റ് ബിജു ഫിലിപ്പ്, ഡി.സി.സി അംഗം എം.ആർ.ജയപ്രസാദ് എന്നിവരെ അവർ വഹിക്കുന്ന സ്ഥാനങ്ങളില്‍ നിന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ നീക്കം ചെയ്തതായി കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍ അറിയിച്ചു.
കെ.പി.സി.സിയുടെ തീരുമാനം ഇങ്ങനെ :- അടൂർ കാർഷിക ഗ്രാമ വികസന ബാങ്ക് തെരഞ്ഞെടുപ്പിൽ സി.പി.എമ്മുമായി ചേർന്ന് ഒത്തുതീർപ്പുണ്ടാക്കിയ സംഭവും വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതിന് സംസ്ഥാനത്തുടനീളം നടന്ന അക്രമത്തിൽ അടൂർ ബ്ലോക്ക് കോൺഗ്രസ്സ് ഓഫീസ് സി.പി.എം പ്രവർത്തകർ അടിച്ചു തകർത്തതിന്റെ തൊട്ടടുത്ത ദിവസം സി.പി.എമ്മുമായി ചില പ്രധാന കോൺഗ്രസ്സ് നേതാക്കളുടെ നേതൃത്വത്തിൽ ഒത്തു തീർപ്പ് ഉണ്ടാക്കിയ സംഭവവും ജില്ലയിലുടനീളം പാർട്ടി പ്രവർത്തകരിൽ വലിയ അമർഷവും നിരാശയുമുണ്ടാക്കിയിട്ടുണ്ട്. ഇതു കാരണം ഡി.സി.സി പ്രസിഡന്റ് അടുരിലെ പ്രധാന നേതാക്കളുമായി ആലോചിച്ച് സ്ഥാനാർത്ഥികളെ തീരുമാനിക്കുന്ന കാര്യവും നടന്നില്ല.
കൂടാതെ ജില്ലയിലുടനീളവും സഹകരണ സംഘങ്ങൾ നമ്മൾ പിടിച്ചെടുക്കുന്ന സമയത്ത് പ്രധാന നേതാക്കൾ അവിശുദ്ധമായ ഒത്തുതീർപ്പുണ്ടാക്കിയത് പാർട്ടിക്ക് വലിയ അവമതിപ്പ് ഉണ്ടാക്കിയിട്ടുണ്ട്. ഈ അടുത്ത സമയത്ത് സി.പി.എമ്മിൽ ചേർന്ന മുൻ ഡി.സി.സി സെക്രട്ടറി സുധാ കുറുപ്പിനെ സി.പി.എം പ്രതിധിയായി പാനലിൽ ഉൾപ്പെടുത്തിയത് പ്രവർത്തകർക്ക് സഹിക്കാവുന്നതിന്റെ അപ്പുറമാണ്. തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് അടക്കം 4 പ്രധാനപ്പെട്ട ബാങ്കുകൾ സി.പി.എം പിടിച്ചെടുത്തു. മല്ലപ്പള്ളി കാർഷിക ഗ്രാമ വികസന ബാങ്കും ഇതിലുൾപ്പെടും. മേൽ കാണിച്ച കാര്യങ്ങൾ ഉത്തരവാദപ്പെട്ട കോൺഗ്രസ്സ് നേതാക്കന്മാരുടെ ഭാഗത്ത് നിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതും തികഞ്ഞ അച്ചടക്ക ലംഘനവും പാർട്ടി വിരുദ്ധ നിലപാടുമാണ്.
പാർട്ടി അച്ചടക്കം ലംഘിച്ച് ഈ അവിശുദ്ധ കൂട്ടുകെട്ടിന് നേതൃത്വം നൽകിയ ഡി.സി.സി ഭാരവാഹികളായ ഏഴംകുളം അജു, റജി പൂവത്തൂർ, ഡി.എൻ പ്രദീപ്, പന്തളം ബ്ലോക്ക് പ്രസിഡന്റ് ബിജു ഫിലിപ്പ്, ഡി.സി.സി മെമ്പർ എം.ആർ.ജയപ്രസാദ് എന്നീ നേതാക്കളെ അവർ വഹിക്കുന്ന സ്ഥാനത്തു നിന്നും കെ.പി.സി.സി പ്രസിഡന്റ് നീക്കം ചെയ്തിരിക്കുന്ന വിവരം ഇതിനാൽ അറിയിച്ചു കൊള്ളുന്നു.
































