പത്തനംതിട്ട : യുദ്ധ സാഹചര്യം മൂലം യുക്രൈനിൽ കുടുങ്ങിയ മലയാളികളായ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ഇൻഡ്യക്കാരെ ഒഴിപ്പിക്കുവാൻ യുദ്ധകാല അടിസ്ഥാനത്തിൽ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. യുക്രൈനിലെ സ്ഥിതിഗതികൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ അവിടെയുള്ള മലയാളികൾ ഉൾപ്പെടെയുള്ളവർ അനുഭവിക്കുന്ന ക്ലേശം പരിഗണിച്ച് എത്രയും വേഗം അവരെ നാട്ടിൽ തിരികെ എത്തിക്കണമെന്നും ഇതിനായി ഇറാക്ക് അധിനിവേശ കാലത്ത് കുവൈറ്റിലെ ഇൻഡ്യക്കാരെ ഒഴിപ്പിച്ച മാതൃകയിലുള്ള ഒഴിപ്പിക്കൽ നടപടികൾക്ക് നേതൃത്വം നല്കണമെന്നും കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി എസ്.ജയശങ്കർ, സഹമന്ത്രി വി.മുരളീധരൻ എന്നിവർക്ക് അയച്ച നിവേദനത്തിൽ സാമുവൽ കിഴക്കുപുറം ആവശ്യപ്പെട്ടു.
മുൻകൂട്ടിയുള്ള യുദ്ധ മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും യുക്രൈനിൽ ഉണ്ടായിരുന്ന ഇൻഡ്യക്കാർക്ക് എംബസി മുഖേന ശരിയായ നിർദ്ദേശങ്ങൾ നല്കി സ്ഥിതിഗതികൾ രൂക്ഷമാകുന്നതിന് മുമ്പ് പ്രത്യേക വിമാനങ്ങങ്ങൾ അയച്ച് തിരികെ എത്തിക്കുന്നതിന് കേന്ദ്ര സർക്കാർ അമാന്തം കാട്ടിയതായി പ്രവാസി കോൺഗ്രസ് കുറ്റപ്പെടുത്തി. യുക്രൈനിൽ കുടുങ്ങിയിട്ടുള്ള മലയാളി വിദ്യാർത്ഥികളുടേയും മറ്റ് ഇൻഡ്യക്കാരുടേയും സുരക്ഷിതത്വം ഉറപ്പാക്കി അവരെ എത്രയും വേഗം തിരികെ എത്തിക്കുവാൻ സംസ്ഥാന സർക്കാർ , നോർക്കാ വകുപ്പ്, കേരളത്തിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങൾ എന്നിവർ കേന്ദ്ര സർക്കാരിൽ കൂടുതൽ ശക്തമായ സമ്മർദ്ദവും ഇടപെടലുകളും നടത്തണമെന്ന് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ആവശ്യപ്പെട്ടു.
ഉക്രൈനിലുള്ള മലയാളികളെക്കുറിച്ച് വിവരങ്ങള്‍ അറിയിക്കാന്‍ ഇന്ത്യന്‍ എംബസി ഏര്‍പ്പെടുത്തിയിട്ടുള്ള +380997300483, +380997300428 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. വിദേശകാര്യമന്ത്രാലയത്തിന്റെ 1800 118797 എന്ന ടോള്‍ ഫ്രീ നമ്പരും +911123012113, +911123014104, +911123017905 എന്നീ നമ്പറുകളും പ്രയോജനപ്പെടുത്താം. കൂടാതെ യുക്രൈനിലെ മലയാളികളുടെ വിവരങ്ങള്‍ നോര്‍ക്കയില്‍ അറിയിക്കാന്‍ ആഗ്രഹിക്കുന്ന നാട്ടിലെ ബന്ധുക്കള്‍ക്ക് നോര്‍ക്ക റൂട്ട്‌സിന്റെ 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പറിലും ബന്ധപ്പെടാവുന്നതാണ്. [email protected] എന്ന ഇ-മെയിലിലോ അറിയിക്കാം.





























