തിരുവനന്തപുരം: അടുത്ത മാസം നടക്കുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് പരീക്ഷയ്ക്കായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ അവധിയെടുക്കുന്നതിനെതിരെ നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍. ഉദ്യോഗസ്ഥരെ കൂട്ടഅവധി എടുക്കാന്‍ അനുവദിക്കരുതെന്ന് പൊതുഭരണവകുപ്പ് സെക്രട്ടറി കെആര്‍ ജ്യോതിലാല്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയറ്റില്‍ മാത്രം അന്‍പത് പേരാണ് കെഎഎസ് പരീക്ഷ എഴുതാനായി ഇതുവരെ അവധി നല്‍കിയിരിക്കുന്നത്.
ഇത്രയധികം പേര്‍ അവധിയെടുക്കുന്നത് സെക്രട്ടറിയേറ്റ് പ്രവർത്തനത്തെ ബാധിക്കുമെന്നും ധനബജറ്റിനായി നിയമസഭ കൂടുന്ന സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ കൂട്ടഅവധിയെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ ശുപാര്‍ശയില്‍ പൊതുഭരണസെക്രട്ടറി ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ ജോലിയില്‍ ഇരുന്നു കൊണ്ട് മറ്റൊരു ജോലിക്ക് വേണ്ടി പഠിച്ച് പരീക്ഷ എഴുതുന്നത് ചട്ടവിരുദ്ധമാണെന്നും ഏതെങ്കിലും ഉദ്യോഗസ്ഥന് പരീക്ഷയ്ക്ക് വേണ്ടി പഠിക്കണമെങ്കില്‍ ജോലി രാജിവച്ചു പഠിക്കാമെന്നും പൊതുഭരണസെക്രട്ടറി വ്യക്തമാകുന്നു.