തിരുവനന്തപുരം : ലോക്ഡൗൺ കാലത്ത് ഉപയോക്താക്കളിൽ നിന്ന് 700 കോടിയോളം രൂപയുടെ കുടിശിക പിരിഞ്ഞു കിട്ടാനുണ്ടെന്ന് കെഎസ്ഇബി. നാളെ വരെ കുടിശ്ശിക അടച്ചു തീർക്കാത്തവരുടെ ഫ്യൂസ് ഊരുന്നതിന് നോട്ടിസ് നൽകുമെന്നും വൈദ്യുതി ബോർഡ് ചെയർമാൻ എൻ എസ് പിള്ള വ്യക്തമാക്കി. കുടിശിക പിരിഞ്ഞു കിട്ടാനുള്ളവരിൽ ഭൂരിപക്ഷവും വ്യവസായ, വാണിജ്യ ഉപയോക്താക്കളാണ്. അവർക്ക് കുടിശിക നാലോ അഞ്ചോ ഗഡുക്കളായി അടയ്ക്കാൻ സാവകാശം നൽകാൻ ബോർഡ് തയ്യാറാണ്. അങ്ങനെ സാവകാശം വാങ്ങിയവരുടെ ഫ്യൂസ് ഊരില്ലെന്നും എൻ എസ് പിള്ള അറിയിച്ചു.
പുറത്തു നിന്നു വൈദ്യുതി വാങ്ങുന്നതിനു പണം വേണമെന്നതിനാൽ കുടിശിക പിരിക്കാതെ നിവൃത്തിയില്ല. സംസ്ഥാനത്ത് 5 കോടി എൽഇഡി ബൾബുകൾ വിതരണം ചെയ്ത് 250 മെഗാവാട്ട് ലാഭിക്കാനാണു ബോർഡ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിൽ 9 വാട്സിന്റെ ഒരു കോടി എൽഇഡി ബൾബാണ് ഇപ്പോൾ നൽകുന്നത്. 65 രൂപ വിലയുള്ള ഇതിനു മൂന്നു വർഷത്തെ വാറന്റിയുണ്ടെന്നും ചെയർമാൻ അറിയിച്ചു.