മല്ലപ്പള്ളി : ആഞ്ഞിലിത്താനത്ത് ടാപ്പിംഗ് നടത്തി വന്നിരുന്ന റബ്ബർ തോട്ടത്തിലെ 20 റബ്ബർ മരങ്ങൾ കെ.എസ്.ഇ.ബി ജീവനക്കാർ വെട്ടിമാറ്റിയതായി പരാതി. ലൈൻ ക്ലിയറൻസിന്റെ ഭാഗമായി മുന്നറിയിപ്പ് ഇല്ലാതെയാണ് മരങ്ങൾ മുറിച്ചതെന്നും പരാതിപ്പെട്ടപ്പോൾ കളക്ടറോട് പറയുക എന്ന മറുപടിയാണ് ലഭിച്ചതെന്നും വീട്ടുടമ പറഞ്ഞു. വെട്ട് നടന്നുകൊണ്ടിരുന്ന മരങ്ങൾ അടിഭാഗത്തോട് ചേർത്ത് മുറിച്ചതിനാൽ പാൽ തളംകെട്ടി നിൽക്കുകയായിരുന്നുവെന്നും ആ കാഴ്ച വേദനാജനകമായിരുന്നുവെന്നും വീട്ടുടമ പറഞ്ഞു. വൈദ്യുതി ലൈൻ റോഡിന്റെ മറുഭാഗത്താണെന്നും ലൈനിൽ തട്ടാൻ സാധ്യതയില്ലാത്ത മരങ്ങളാണ് മുറിച്ചതെന്നും ടച്ച് വർക്ക് ആണെങ്കിൽ ശിഖരങ്ങൾ മാത്രം മുറിച്ചാൽ മതിയായിരുന്നെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
2026 ജനുവരി 7-ന് കീഴ്‌വായ്പ്പൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും “പരാതി ക്യാൻസൽ ആയി” എന്ന സന്ദേശമാണ് പിന്നീട് ലഭിച്ചതെന്ന് വീട്ടുടമ പറയുന്നു. കളക്ടറുടെ ഓഫീസിൽ അന്വേഷിച്ചപ്പോൾ മരം മുറിക്കാൻ ഉത്തരവ് നൽകിയിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്. കൂടാതെ കെ.എസ്.ഇ.ബി മരം മുറിക്കുന്നതിന് മുൻപ് ചില മരക്കച്ചവടക്കാർ സ്ഥലത്തെത്തി റബ്ബറിന് വില പറയാൻ ആവശ്യപ്പെട്ടതായും വീട്ടുടമ ആരോപിച്ചു. കെ.എസ്.ഇ.ബി യുമായി ബന്ധമുള്ളവരാണോ ഇവർ എന്ന സംശയം കുടുംബം ഉന്നയിക്കുന്നു. ഇതുസംബന്ധിച്ച് തോട്ടഭാഗം കെ.എസ്.ഇ.ബി ഓഫീസിൽ വിളിച്ചപ്പോൾ പരാതിയുണ്ടെങ്കിൽ കളക്ടറെ സമീപിക്കാൻ ആവശ്യപ്പെട്ടതായും വീട്ടുടമ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.






























