അടൂര്‍ : നൂതത പദ്ധതികള്‍ നടത്താന്‍ തലതിരിഞ്ഞ പരിഷ്കാരങ്ങളുമായി വൈദ്യുതി വകുപ്പ്. വൈദ്യത വാഹനങ്ങള്‍ ദിവസേന പെരുകിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതിന്റെ ബാറ്ററി ചാര്‍ജ്ജ് ചെയ്യുവാനുള്ള സ്റ്റേഷനുകള്‍ കുറവുമാണ്. ഇക്കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നത് ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരാണ്. ഇതിന് പരിഹാരമായി സംസ്ഥാനമൊട്ടാകെ വഴിയരികിലുള്ള ഇലക്ട്രിക് പോസ്റ്റുകളില്‍ കെ.എസ്.ഇ.ബിയുടെ ബാറ്ററി ചാര്‍ജജിംഗ് ഉപകരണങ്ങള്‍ ഘടിപ്പിച്ചു വരികയാണ്.
അടൂർ -പത്തനംതിട്ട റൂട്ടിൽ ആനന്ദപ്പള്ളി സന്തോഷ് വായനശാലയ്ക്ക് സമീപവും ഇത്തരം ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ ഭാഗം കൊടുംവളവും അപകടം പതിയിരിക്കുന്നതുമാണ്. ഈ ഉപകരണം സ്ഥാപിച്ചിട്ടുള്ള മറ്റുചില ഭാഗങ്ങള്‍ കാടുപിടിച്ചു കിടക്കുന്നതും വാഹനം പാര്‍ക്ക് ചെയ്യുവാന്‍പോലും സ്ഥലമില്ലാത്തതുമാണ്. വാഹനങ്ങൾ നിർത്തി ചാർജ് ചെയ്യുവാൻ യാതൊരു സൌകര്യവും ഇല്ലാത്തതും അപകടകരമായതുമായ ഈ സ്ഥലം എന്തുകൊണ്ട് തെരഞ്ഞെടുത്തു എന്നാണ് ഇപ്പോള്‍ ജനങ്ങള്‍ക്ക് സംശയം. കോടികള്‍ ചെലവഴിച്ച് പൊതുജനങ്ങള്‍ക്കായി നടത്തുന്ന ഇത്തരം പദ്ധതികള്‍ തലതിരിഞ്ഞ പരിഷ്കാരത്തിലൂടെ ആര്‍ക്കും ഉപകാരമില്ലാതെ നശിക്കും. കെ.എസ്.ഇ.ബിയില്‍ അല്പമെങ്കിലും സാമാന്യബോധം ഉള്ളവര്‍ ഉണ്ടെങ്കില്‍ ഈ നടപടി പുനപരിശോധിക്കുകയും ആവശ്യമായ മാറ്റങ്ങള്‍ നടപ്പിലാക്കുകയും വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.