തൃക്കാക്കര : തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ബിജെപിയുടെ തോൽവിയുടെ പശ്ചാത്തലത്തിൽ സ്ഥാനാർത്ഥിയായിരുന്ന എ.എൻ രാധാകൃഷ്ണന് പാർട്ടിയുടെ വിമർശനം. ബിജെപി ജില്ലാ അവലോകന യോഗത്തിലാണ് വലിയ വിമർശനം ഉയർന്നത്. കേരളത്തിലെ മുതിർന്ന നേതാവായിട്ടുകൂടി വ്യക്തിപരമായ വോട്ടുകൾ നേടാനായില്ലെന്നാണ് വിമർശനം. തൃക്കാക്കര മണ്ഡലത്തിൽ മുതിർന്ന ബിജെപി നേതാക്കൾക്ക് ചുമതലയുണ്ടായിരുന്ന സ്ഥലങ്ങളിലാണ് ഗണ്യമായി വോട്ട് കുറഞ്ഞത്. എ.എൻ രാധാകൃഷ്ണനെ സ്ഥാനാർത്ഥിയാക്കാൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നീക്കുപോക്കുണ്ടാക്കിയെന്നും യോഗത്തിൽ വിമർശനം ഉയർന്നു.
പി.കെ കൃഷ്ണദാസ് വിഭാഗം സഹകരിച്ചില്ലെന്ന് ബിജെപി ഔദ്യോഗിക വിഭാഗം നേരത്തേതന്നെ ആരോപണം ഉന്നയിച്ചിരുന്നു. നേതൃത്വത്തിന്റെ തെരെഞ്ഞെടുപ്പ് സ്ട്രാറ്റജി പരാജയപ്പെട്ടെന്നായിരുന്നു പി.കെ കൃഷ്ണദാസ് പക്ഷത്തിന്റെ വിമർശനം. കനത്ത പരാജയത്തിന്റെ വിശദീകരണം നൽകണമെന്ന് ചുമതലക്കാരോട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ഏകോപനം നടന്നില്ല, പ്രചാരണം ജനങ്ങളുടെ അടുത്തേക്ക് എത്തിയിട്ടില്ല, ഘടക കക്ഷികൾക്ക് പരിഗണന നൽകിയില്ല തുടങ്ങിയ ആരോപണങ്ങളാണ് പി.കെ കൃഷ്ണദാസ് പക്ഷം ഉന്നയിക്കുന്നത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശിന് ചുമതലയുണ്ടായിരുന്ന തമ്മനം മേഖലയിൽ വോട്ട് കുറഞ്ഞു എന്ന് ഔദ്യോഗിക പക്ഷം ആരോപിക്കുന്നു. സ്ഥാനാർത്ഥി എ എൻ രാധാകൃഷ്‌ണൻ നേതൃത്വവുമായി സഹകരിക്കാതെ അമിത ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രചാരണത്തിന് സ്വന്തം ഗ്രൂപ്പുകാരെ തിരുകി കയറ്റിയെന്നും വിമർശനമുണ്ട്.