പത്തനംതിട്ട : പമ്പയിൽ നിന്ന് ശബരിമലയിലേക്കുള്ള വൈദ്യുത ലൈൻ പൂർണമായും ഭൂഗർഭ ഡക്ട് വഴിയാക്കാൻ കെഎസ്ഇബിയും സമ്മതിച്ചു. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ശബരിമല ഉന്നതാധികാര യോഗത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് സന്നിധാനത്തേക്കുള്ള എല്ലാ വൈദ്യുത ലൈനുകളും ഭൂഗർഭ ഡക്ട് വഴിയാക്കണമെന്ന് നിർദേശം വെച്ചത്. എന്നാൽ കെഎസ്ഇബി നേരത്തെ തന്നെ ഇക്കാര്യത്തിൽ നടപടികൾ തുടങ്ങിയിരുന്നു. പ്രാഥമിക പരിശോധനകളും കെഎസ്ഇബി പൂർത്തിയാക്കിയിരുന്നു. ലൈനുകൾ സ്ഥാപിക്കാൻ 8 കോടിയോളം രൂപയാണ് കെഎസ്ഇബി പ്രാഥമികമായി കണക്കാക്കിയ ചെലവ്. ദേവസ്വം ബോർഡിന്റെ നിർദേശം കൂടി വന്നതോടെ അവരുമായി ചർച്ച നടത്തി ഭൂഗർഭ കേബിൾ ഏതു പാതയിലൂടെ വേണം, ഏതു രീതിയിൽ സ്ഥാപിക്കണം തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമെടുക്കണം.
അധിക ലൈനുകൾ വന്നാൽ ചെലവു സംബന്ധിച്ചും ധാരണയിലെത്തണം. അടുത്ത ഉന്നതാധികാര സമിതി യോഗത്തിനു മുൻപായി ഇക്കാര്യത്തിൽ ബോർഡുമായും വനംവകുപ്പുമായും ചർച്ച നടത്തി അന്തിമ തീരുമാനത്തിലെത്താനാണ് കെഎസ്ഇബിയുടെ ശ്രമം. ജൂണിലാണ് ശബരിമല ഉന്നതാധികാര സമിതിയുടെ അടുത്ത യോഗം. ഈ യോഗത്തിൽ ഭൂഗർഭ കേബിൾ നടപ്പാക്കുന്ന കാര്യം വിശദമായി ചർച്ച ചെയ്യും. പമ്പയിൽ നിന്നു ശബരിമലയിലേക്കുള്ള പാതയിൽ 12 മീറ്റർ വീതിയിലാണ് വനഭൂമി വിനിയോഗിക്കാൻ കഴിയുന്നത്. അതിനാൽ വൈദ്യുത കേബിളിനായി ഡക്ട് പാതയുടെ വശത്തു സ്ഥാപിക്കണമെങ്കിൽ വനംവകുപ്പിന്റെ അനുമതിയാകും നിർണായകം.





























