തിരുവനന്തപുരം: വൈദ്യുതി ശരിയാക്കാനെത്തി വീട്ടിൽ അതിക്രമിച്ചുകയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ കെ എസ് ഇ ബി ലൈൻമാന് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി, ജില്ലാ ജഡ്ജി ടി പി പ്രഭാഷ് ലാൽ ആണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. മുട്ടുക്കോണം സ്വദേശി അജീഷ് കുമാറിനെ ആണ് കുറ്റക്കാരനായി കണ്ടെത്തി ശിക്ഷ വിധിച്ചത്. 2016 ഏപ്രിൽ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വീടിന് സമീപം വൈദ്യുതി കണക്ഷൻ ശരിയാക്കാനെത്തിയ ലൈൻമാൻ കുട്ടിയുടെ വീട്ടിൽ ആരുമില്ലെന്ന് മനസ്സിലാക്കുകയും അതിക്രമിച്ച് കയറി പെൺകുട്ടിയോട് ലൈംഗിക അതിക്രമം കാണിക്കുകയും ചെയ്തെന്നതാണ് പ്രോസിക്യൂഷൻ കേസ്. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്ന നിയമത്തിലെ വകുപ്പുകൾ പ്രകാരം പ്രതിക്ക് മൂന്നു വർഷം കഠിനതടവും, 20,000 രൂപ പിഴ ശിക്ഷയും, വീട്ടിലേക്ക് അതിക്രമിച്ചു കയറിയെന്ന കുറ്റത്തിന് ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പുകൾ പ്രകാരം മൂന്നു മാസം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു.





























