പെരുനാട്: രാജ്യത്തിന്റെ പല ഭാഗത്ത് നിന്നും ലക്ഷക്കണക്കിന് അയ്യപ്പ ഭക്തർ ശബരിമലയിലേക്ക് എത്തുന്ന പ്രധാന പാതകളിൽ ഒന്നായ കക്കൂടുമൺ – അത്തിക്കയം – ശബരിമല പാതയിലെ അപകടക്കെണിയായി നില്‍ക്കുന്ന വൈദ്യുതി തൂണുകൾ മാറ്റി സ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് റാന്നി നിയോജക മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിൽ കെഎസ്ഇബി റാന്നി പെരുനാട് അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസ് ഉപരോധിക്കുകയും അസിസ്റ്റന്റ് എഞ്ചിനീയറെ തടഞ്ഞു വെയ്ക്കുകയും ചെയ്തു. ഈ റോഡ് വീതികൂട്ടി പൂട്ടുകട്ട പാകുന്ന പണികൾ നടക്കുകയാണ്. എന്നാൽ വൈദ്യുതി തൂണുകൾ റോഡിന്റെ നടുക്ക് നിന്ന് മാറ്റാതെയാണ് പൂട്ടുകട്ട ഇടുന്ന പണികൾ നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വൈദ്യുതി വകുപ്പുകളുടെ ഏകോപനം ഇല്ലെന്നുള്ള ആക്ഷേപവും മുൻപ് ഉയർന്നിരുന്നു. ഇതുമൂലം ചെറുതും വലുതുമായ നിരവധി അപകടങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ ഡിസംബറിൽ ഇവിടെ വൈദ്യുതി പോസ്റ്റിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ ഒരു ചുമട്ടു തൊഴിലാളിയും മരിച്ചിരുന്നു. വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിച്ചതിന് ശേഷം ഇപ്പോൾ നടക്കുന്ന പണികൾ നടത്തിയാൽ മതിയെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. അപാകതകൾ ഒരാഴ്ചക്കകം പരിഹരിച്ച് വൈദ്യുതി തൂണുകൾ മാറ്റി റീഫ്ലക്ടർ ഉൾപ്പെടെ സ്ഥാപിച്ചതിന് ശേഷം പൂട്ടുകട്ടകൾ റോഡിൽ വിരിക്കുകയുള്ളെന്ന ഉറപ്പിൻ മേലാണ് പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ചത്.
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് റിജോ റോയി തോപ്പിൽ, പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ആരോൺ ബിജിലി പനവേലിൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജെയിംസ് കക്കാട്ടുകുഴി, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ സുനിൽ യമുന, ജെറിൻ പ്ലാച്ചേരിൽ, വാർഡ് മെമ്പർ റെജി വാലുപുരയിടം എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി. ഉപരോധത്തെ തുടർന്ന് പെരുന്നാട് പോലീസും സ്ഥലത്ത് എത്തിയിരുന്നു. ഒരാഴ്ചക്കുള്ളിൽ വൈദ്യുതി തൂണുകൾ മാറ്റി സ്ഥാപിക്കുന്ന ജോലികൾ പൂർത്തീകരിച്ചില്ലെങ്കിൽ നാട്ടുകാരെ അണിനിരത്തി ശക്തമായ സമരം ആരംഭിക്കുമെന്ന് യൂത്ത് കോൺഗ്രസ് റാന്നി നിയോജക മണ്ഡലം പ്രസിഡന്റ് റിജോ തോപ്പിൽ അറിയിച്ചു.






























