തിരുവനന്തപുരം: പുരപ്പുറ സൗരോർജ പ്ലാന്റുകളിൽനിന്ന് പകൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി ബാധ്യതയാവുന്നുവെന്ന വാദം ആവർത്തിച്ച് കെ.എസ്.ഇ.ബി മാനേജ്മെന്റ്. സി.എം.ഡിയും ഡയറക്ടർ ബോർഡ് അംഗങ്ങളുമടക്കം പങ്കെടുത്ത ‘വട്ടമേശ ചർച്ച’യിലാണ് സോളാർ പ്ലാന്റുകൾ മൂലം നേരിടുന്ന നഷ്ടം അധികൃതർ വിശദീകരിച്ചത്. നെറ്റ് മീറ്ററിങ് ഉൾപ്പെടെ സോളാറുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമം കെ.എസ്.ഇ.ബിയെ എങ്ങിനെ ബാധിക്കുന്നുവെന്ന് വിവിധ വിഭാഗങ്ങളിലെ ഡയറക്ടർമാരും എൻജിനീയർമാരും ചർച്ചയിൽ ചൂണ്ടിക്കാട്ടി. കെ.എസ്.ഇ.ബിയുടെ പ്രവർത്തന രീതിയെക്കുറിച്ച് പൊതുജനങ്ങൾക്കടക്കം മനസ്സിലാകുന്നതിനായിരുന്നു രണ്ടര മണിക്കൂറോളം നീണ്ട ചർച്ച.
പരിപാടിയുടെ വീഡിയോ ‘റൗണ്ട് ടേബിൾ ഡിസ്കഷൻ’ എന്ന പേരിൽ കഴിഞ്ഞ ദിവസം സമൂഹമാധ്യങ്ങളിലൂടെയടക്കം കെ.എസ്.ഇ.ബി പുറത്തുവിടുകയായിരുന്നു. 2024-25 വർഷം സോളാർ വൈദ്യുതി മൂലം 526 കോടിയുടെ അധിക ബാധ്യത കെ.എസ്.ഇ.ബിക്ക് സംഭവിച്ചതായി വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്. നിലവിലെ സോളാർ ഉൽപാദകരുടെ ബില്ലിങ് രീതി മൂലം കെ.എസ്.ഇ.ബിക്കും സാധാരണ ഉപഭോക്താക്കൾക്കും സംഭവിക്കുന്ന നഷ്ടം, പകൽ വിവിധ കരാറുകൾ വഴി ലഭിക്കുന്ന വൈദ്യുതി സറണ്ടർ ചെയ്യുന്നത് മൂലമുണ്ടാവുന്ന ബാധ്യത, വിതരണ ശൃംഖലയിൽ സോളാർ വൈദ്യുതി സൃഷ്ടിക്കുന്ന ലോഡ് പ്രശ്നങ്ങൾ എന്നിവ ഇതിൽ വിശദീകരിക്കുന്നു.






























