ഡൽഹി : നീറ്റ് ചോദ്യ പേപ്പർ ചോർച്ചയിലെ സിബിഐ കുറ്റപത്രത്തിന് പിന്നാലെ എൻടിഎ പിരിച്ചുവിടണമെന്ന ആവശ്യമുയർത്തി കോക്രോച്ച് ജനതാ പാർട്ടി. സ്ഥിരം സംവിധാനമുള്ള ദേശീയ സാങ്കേതിക പരീക്ഷാ കമ്മീഷൻ രൂപീകരിക്കണമെന്ന് സിജെപി നേതാവ് അശുതോഷ് റാങ്ക ആവശ്യപ്പെട്ടു. 2024, 2025 വർഷങ്ങളിലെ നീറ്റ് ഉൾപ്പെടെ എല്ലാ ചോദ്യപേപ്പർ ചോർച്ചയും അന്വേഷിക്കണമെന്നും സിജെപി. പരീക്ഷാ നടത്തിപ്പിലെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കണം. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും ആവശ്യം. എൻടിഎയിൽ സൂക്ഷ വീഴ്ച്ചയുണ്ടായി എന്നായിരുന്നു സിബിഐ കുറ്റപത്രം. നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ കണ്ണികൾ കേരളത്തിലും എന്ന് കണ്ടെത്തൽ.
സിബിഐ ഡൽഹി റൗസ് അവന്യുവിലെ അതിവേഗ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഈ വിവരമുള്ളത്. പത്തനംതിട്ട അടൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ ചോദ്യപേപ്പർ എത്തിയെന്നാണ് സിബിഐയുടെ കണ്ടെത്തൽ. ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥി ഹിതേഷ് കുമാറിന് ചോർത്തിയ ചോദ്യപ്പേപ്പറിന്റെ പിഡിഎഫ് കോപ്പി ലഭിച്ചു. രാജസ്ഥാൻ സിക്കർ സ്വദേശിയും ഹിതേഷിന്റെ റൂംമേറ്റുമായ ലക്ഷയ് രാജ് വഴിയാണ് ചോദ്യപ്പേപ്പർ ലഭിച്ചത്. കൈമാറ്റം നടത്തിയതിന് പിന്നാലെ വാട്സ്ആപ്പ് ചാറ്റുകൾ ഡിലീറ്റ് ചെയ്തത് തെളിവ് നശിപ്പിക്കാൻ ലക്ഷയ് രാജ് ശ്രമിച്ചതായി സിബിഐ കണ്ടെത്തി.
രാജ്യത്തെ പരീക്ഷാക്രമക്കേടുകളിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് വിദ്യാർത്ഥികളുമായി സംവദിക്കും. ഛാത്രോംകി ഗൂഞ്ച് ക്യാമ്പയിനിന്റെ ഭാഗമായി ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് പരിപാടി. നേരത്തെ പരിപാടിക്ക് അനുമതി നിഷേധിച്ചത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. നീറ്റ് പരീക്ഷാ ക്രമക്കേട്, വിദ്യാർത്ഥി പ്രതിഷേധങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് രാഹുൽഗാന്ധി വിദ്യാർത്ഥികളോട് സംസാരിക്കും.




























