കോന്നി : കോന്നിയിൽ കെ എസ് ഇ ബി കരാർ തൊഴിലാളി ജോലിക്കിടയിൽ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെ എസ് ഇ ബി യുടെ ഉന്നത ഉദ്യോഗസ്ഥർ പരിശോധന നടത്തി. പത്തനംതിട്ട ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വിഭാഗമാണ് പരിശോധന നടത്തിയത്. മൂന്ന് അംഗ സംഘം അടങ്ങുന്ന സമിതി സ്ഥലം സന്ദർശിച്ച് അപകടം നടന്നതിന്റെ സാഹചര്യങ്ങൾ വിലയിരുത്തി. ഇതിന്റെ വിശദമായ റിപ്പോർട്ട് ഇവർ പോലീസിന് കൈമാറും ഇതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും തുടർ നടപടികൾ സ്വീകരിക്കുക. പിന്നീട് ആവശ്യപ്പെടുന്നത് അടക്കം റിപ്പോർട്ടിന്റെ പകർപ്പ് കോന്നി സെക്ഷൻ അധികൃതർക്കും കൈമാറും. ഇതേ ദിവസം തന്നെ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ പി എൻ അശോക് കുമാർ, പത്തനംതിട്ട എ എക്സ് ഇ ബൈജു എന്നിവരും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.
അപകടം നടന്നതിന്റെ യഥാർത്ഥ കാരണം വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമേ അറിയുവാൻ സാധിക്കു എന്നാണ് കെ എസ് ഇ ബി അധികൃതർ പറയുന്നത് എങ്കിലും അറ്റകുറ്റപണികൾ നടക്കുന്ന വൈദ്യുത ലൈൻ ഓഫ് ചെയ്തിരുന്നു എങ്കിലും മറ്റൊരു ഭാഗത്ത് കൂടി വന്നിരിന്ന ലൈനിൽ വൈദ്യുതി പ്രവാഹിച്ചിരുന്നു എന്നും ഇത് ഈ ലൈനുമായി ബന്ധിപ്പിച്ചിരുന്നു എന്നും പറയപ്പെടുന്നുണ്ട്. വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമേ അപകടത്തിന്റെ പൂർണമായ ചിത്രം വ്യക്തമാവുകയുള്ളു. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് കോന്നിയിൽ കെ എസ് ഇ ബി കരാർ തൊഴിലാളിയായി ജോലി ചെയ്തിരുന്ന കലഞ്ഞൂർ പറയൻകുളത്ത് ചരിവ് വിള പുത്തൻ വീട്ടിൽ സുബീഷ് ഷോക്കേറ്റ് മരണപ്പെടുന്നത്. കോന്നി മഞ്ഞകടമ്പിൽ കെ എസ് ഇ ബി കരാർ തൊഴിലാളിയായ സുബീഷ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ആവശ്യമായ നഷ്ടപരിഹാരം നൽകുമെന്ന് കോന്നി കെ എസ് ഇ ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ സന്തോഷ് കുമാർ അറിയിച്ചു.






























