കൊച്ചി: വൈദ്യുതി കണക്ഷന്റെ ഉടമസ്ഥാവകാശം മാറ്റിനൽകുന്നതിൽ 24 വർഷത്തിലേറെ കാലതാമസം വരുത്തിയതിന് കെഎസ്ഇബിക്കെതിരെ ഇലക്ട്രിസിറ്റി ഓംബുഡ്‌സ്‌മാൻ്റെ കടുത്ത വിമർശനം. എറണാകുളം തമ്മനം സ്വദേശിനി റീത്ത പി. അന്തോണിക്ക് 4.49 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും മറ്റ് സാമ്പത്തിക ആനുകൂല്യങ്ങൾ പലിശ സഹിതം തിരിച്ചുനൽകാനും ഉത്തരവിട്ടു. 1998 മാർച്ച് 13ന് വാങ്ങിയ വീടിന്റെ വൈദ്യുതി കണക്ഷൻ സ്വന്തം പേരിലാക്കുന്നതിനും സിംഗിൾ ഫേസ് കണക്ഷൻ ത്രീഫേസാക്കുന്നതിനുമായി റീത്ത പാലാരിവട്ടം സെക്ഷൻ ഓഫീസിൽ അപേക്ഷയും 9,200 രൂപ ഫീസും നൽകിയിരുന്നു. ത്രീ ഫേസ് കണക്ഷൻ ലഭിച്ചെങ്കിലും ഉടമസ്ഥാവകാശം മാറ്റിനൽകുന്ന നടപടി പൂർത്തിയായില്ല.
പിന്നീടുള്ള വർഷങ്ങളിൽ പലതവണ ഓഫീസിൽ ബന്ധപ്പെട്ടെങ്കിലും ഓരോ കാരണങ്ങൾ ചൂണ്ടിക്കാട്ടി നടപടി നീണ്ടുപോയെന്നാണ് പരാതി. വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ തേടിയപ്പോഴും അപേക്ഷ ലഭിച്ചിട്ടില്ലെന്നായിരുന്നു വിശദീകരണം. അപേക്ഷയോടൊപ്പം നൽകിയ രേഖകളൊന്നും ഓഫീസിലില്ലെന്നും അധികൃതർ അറിയിച്ചു. ഒടുവിൽ 2022 നവംബർ 3ന്, അപേക്ഷ നൽകിയതിന് 24 വർഷവും ഏഴ് മാസവും പിന്നിട്ട ശേഷമാണ് കണക്ഷന്റെ ഉടമസ്ഥാവകാശം റീത്തയുടെ പേരിലേക്ക് മാറ്റിയത്. ഇതിനിടെ സെക്യൂരിറ്റി ഡിപ്പോസിറ്റായി നൽകിയ 3,000 രൂപ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്തിരുന്നില്ല. തുടർച്ചയായ ഇടപെടലുകൾക്ക് പിന്നാലെ തുക മടക്കിനൽകിയെങ്കിലും 50 രൂപ കുറച്ചാണ് നൽകിയത്. ഇതുമായി ബന്ധപ്പെട്ട വിശദീകരണങ്ങളും പരാതിക്കാരിയെ തൃപ്തിപ്പെടുത്തിയില്ല.






























