തിരുവനന്തപുരം : ഇന്നലെ നടന്ന സംഭവങ്ങൾ വലിയൊരു ജനക്കൂട്ടത്തിന്റെ സ്വാഭാവികമായ പ്രതിഷേധം മാത്രമായിരുന്നുവെന്ന് വി ശിവൻകുട്ടി.
അവിടെ നിലനിന്നിരുന്ന അന്തരീക്ഷം ശാന്തമായതിന് ശേഷം മാത്രമേ ഇഡി ഉദ്യോഗസ്ഥർ പുറത്തിറങ്ങണമായിരുന്നുള്ളൂ എന്നും, അന്വേഷണ ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്താൻ തങ്ങൾക്ക് യാതൊരു ഉദ്ദേശവും ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രകടനം നടത്തിയ പ്രവർത്തകരെ മാറ്റി രക്തസാക്ഷി മണ്ഡപത്തിലേക്ക് കൊണ്ടുപോകാൻ തങ്ങൾ ശ്രമിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥരുടെ വാഹനം ജനക്കൂട്ടത്തിന് നേരെ വന്നതെന്ന് അദ്ദേഹം ആരോപിച്ചു. അവിടുത്തെ അന്തരീക്ഷം പരിശോധിച്ച് ഉദ്യോഗസ്ഥരെ സുരക്ഷിതമായി പുറത്തിറക്കേണ്ട ഉത്തരവാദിത്വം പോലീസിനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വാഹനത്തിന് നേരെ കല്ലേറുണ്ടായത് ഒറ്റപ്പെട്ട സംഭവമായി മാത്രമേ കാണാൻ സാധിക്കൂ. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം പോലീസ് പാർട്ടി ഓഫീസ് റെയ്ഡ് ചെയ്യാൻ ശ്രമിച്ചത് അംഗീകരിക്കാനാവില്ല. നിരപരാധികളെ കള്ളക്കേസിൽ കുടുക്കി സിപിഎമ്മിനെ തകർക്കാൻ നോക്കിയാൽ അത് വകവെച്ചു കൊടുക്കില്ല എന്നും അദ്ദേഹം പറഞ്ഞു.






























