തിരുവനന്തപുരം : കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിൽ മനു എന്ന ആന ചവിട്ടികൊന്ന ഒന്നാം പാപ്പാൻ വിഷ്ണു (27) വിന്റെ കുടുംബത്തിന് നൽകാൻ തീരുമാനിച്ച 18.5 ലക്ഷം രൂപയുടെ നഷ്ടപരിഹാരത്തിൽ ബാക്കി നൽകാനുള്ള 13 ലക്ഷം രൂപ ലഭിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. തിരുവനന്തപുരം ജില്ലാ കളക്ടർക്കും നെയ്യാറ്റിൻകര തഹസിൽദാർക്കുമാണ് ഉത്തരവ് നൽകിയത്. സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ വിഷ്ണുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം അനുവദിക്കാൻ കഴിയുകയുള്ളൂ. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
ദിവസവേതനക്കാരനായ വിഷ്ണുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഇക്കഴിഞ്ഞ ഫെബ്രുവരി 7 ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് ഫോറസ്റ്റ് കൺസർവേറ്റർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് നഷ്ടപരിഹാരത്തിന്റെ വിശദാംശങ്ങളുള്ളത്. 2018 മുതൽ കോട്ടൂർ ആനപുനരധിവാസ കേന്ദ്രത്തിൽ ദിവസവേതന പാപ്പാനായിരുന്നു വിഷ്ണു. മനു എന്ന ആനയുടെ ഒന്നാം പാപ്പാനായി പ്രവർത്തിക്കുകയായിരുന്നു.
വിഷ്ണുവിന്റെ കുടുംബത്തിന് 50000 രൂപ അടിയന്തര ധനസഹായം നൽകിയതായി റിപ്പോർട്ടിൽ പറഞ്ഞു. ആനക്കുള്ള ഇൻഷ്വറൻസിൽ നിന്നും 3 ലക്ഷവും വനംവകുപ്പിലെ താത്കാലിക ജീവനക്കാർക്കുള്ള ഇൻഷ്വറൻസ് പരിരക്ഷയിൽ നിന്നും 5 ലക്ഷവും അനുവദിക്കും. ഇതിനാവശ്യമായ രേഖകൾ ലഭ്യമാക്കി തുടർനടപടി സ്വീകരിക്കും.





























