കൊല്ലം : കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തിന് പുറത്തേക്കുള്ള ആദ്യത്തെ തീർത്ഥാടന യാത്ര കൊല്ലത്ത് നിന്നും വേളാങ്കണ്ണിയിലേക്ക് ആരംഭിച്ചു. കൊല്ലത്ത് നിന്നും ആരംഭിച്ച തീർത്ഥാടനയാത്ര കൊല്ലം രൂപത ബിഷപ്പ് ഡോ: പോൾ ആന്റണി മുല്ലശ്ശേരി ആശീർവദിച്ചു. കൊല്ലത്ത് നിന്നും എല്ലാ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 5.15 ന് ആരംഭിക്കുന്ന യാത്ര വി.ദൈവസഹയ പിള്ള രക്ത സാക്ഷിത്വം വരിച്ച പള്ളിയും (കാറ്റാടിമല), ഒരിയൂർ വി.ജോൺ ഡി ബ്രിട്ടോ യുടെ ദേവാലയവും സന്ദർശിച്ചു അന്നേ ദിവസം രാത്രിയോടെ വേളാങ്കണ്ണിയിൽ എത്തി ചേരുന്നു.
അടുത്ത ദിവസം രാവിലെ 9 മണിക്കുള്ള മലയാളം കുർബാനക്ക് ശേഷം വൈകുന്നേരം 4 മണിയോട് കൂടി യാത്ര തിരിച്ചു അടുത്ത ദിവസം അതിരാവിലെ തിരികെ എത്തി ചേരുന്ന വിധം ആണ് സർവീസ് ക്രമീകരിച്ചിരുക്കുന്നത്. പ്രാരംഭ ഓഫർ എന്ന നിലയിൽ ടിക്കറ്റ് നിരക്ക് ഒരു സീറ്റിനു 2,200 രൂപ മാത്രമാണ് ഈടാക്കുന്നത്. ടിക്കറ്റുകൾ വ്യക്തിഗതമായോ ഗ്രൂപ്പ് അടിസ്ഥാനത്തിൽ മൊത്തമായോ ബുക്ക് ചെയ്യാവുന്നതാണ്.