തിരുവനന്തപുരം : ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരെ സിപിഐ മുഖപത്രമായ ജനയുഗം. കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് പകരം തൊഴിലാളികളെ പഴി ചാരുന്നുവെന്ന് വിമർശനം. കാര്യശേഷിയുള്ള മാനേജ്‌മെന്റ് നഷ്ടത്തിലാണ് എന്ന പല്ലവി ആവര്‍ത്തിക്കുകയല്ല ചെയ്യേണ്ടതെന്നും തൊഴിലാളികളെ കുറ്റപ്പെടുത്തി കൈകഴുകുന്നതിനു പകരം യഥാര്‍ത്ഥ പ്രശ്‌നം കണ്ടെത്തി പരിഹരിക്കണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
സ്ഥാപനം നഷ്ടത്തിലാകുന്നതിന് കാരണങ്ങള്‍ പലതാണ്. ചര്‍ച്ചകള്‍ നടത്തി പരിഹാരം കാണുന്നതിന് പകരം തൊഴിലാളികളേയും ജീവനക്കാരേയും പഴിചാരുന്ന പ്രവണതയുടെ തുടര്‍ച്ചയാണ് ഉണ്ടാകാറുള്ളത്. ഇതിന്റെ അവസാന ഉദാഹരണമാണ് കഴിഞ്ഞ ദിവസം ആന്റണി രാജുവില്‍ നിന്നുണ്ടായതെന്നും മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ സ്ഥാപനത്തിന് നല്ല വരുമാനം നേടിക്കൊടുക്കുന്ന ദീര്‍ഘദൂര സര്‍വീസുകള്‍ കെ സ്വിഫ്റ്റിനു കീഴിലേക്ക് മാറുന്നത് കെഎസ്ആര്‍ടിസിയുടെ വരുമാന നഷ്ടത്തിനാണ് കാരണമാകുക.
ഇന്ധന വിലവര്‍ധന കെഎസ്ആര്‍ടിസിക്ക് വന്‍ ബാധ്യത അധികമായി അടിച്ചേല്പിക്കുന്നുണ്ട്. വില കുത്തനെ ഉയര്‍ത്തിയതിന്റെ ശിക്ഷയും തൊഴിലാളികള്‍ ഏറ്റെടുക്കണമെന്ന നിലയിലായിരുന്നു മന്ത്രിയുടെ പ്രതികരണം. പിരിച്ചുവിടലും നിര്‍ത്തിവയ്ക്കലുമാണ് പ്രതിവിധിയെന്ന നിലയിലാണ് മന്ത്രിയും സ്ഥാപന മേധാവികളും പ്രശ്‌നത്തെ സമീപിക്കുന്നത്. തൊഴിലാളികള്‍ക്ക് സ്വിഫ്റ്റിന് കീഴിലേക്ക് മാറുന്നതിനുള്ള നിര്‍ദേശം നല്കിയിട്ടുണ്ട്. ഇതും തൊഴിലാളികളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. തൊഴിലാളികളെ അടച്ചാക്ഷേപിക്കുന്ന സമീപനം ആശാസ്യമല്ലെന്നും മുഖപ്രസംഗത്തില്‍ ഉണ്ട്.





























