തിരുവനന്തപുരം : ദേശീയ പെൻഷൻ പദ്ധതിയുടെ ഭാഗമായി മുൻകൂർ പണമടച്ച കെഎസ്ആർടിസി ജീവനക്കാരുടെ ബന്ധുക്കൾക്ക് പണം കിട്ടുന്നില്ല. മാനേജ്മെൻറിൻറെ കെടുകാര്യസ്ഥതയാണ് നിരവധി കുടുംബങ്ങളെ പട്ടിണിയിലാക്കിയത്. ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പിടിച്ച പണം എങ്കിലും തിരിച്ച് കിട്ടിയാൽ മതിയെന്ന ആവശ്യത്തിനും കെഎസ്ആർടിസിക്ക് കൃത്യമായ മറുപടിയില്ല.
ചങ്ങനാശ്ശേരി സ്വദേശി വിന്ധ്യയുടെ ഭർത്താവ് പ്രകാശ് 3 വർഷം മുമ്പാണ് കെഎസ്ആർടിസിയിൽ സർവീസിലിരിക്കെ മരിച്ചത്. ചെറുപ്രായത്തിൽ വിധവയായ വിന്ധ്യയും പറക്കമറ്റാത്ത മക്കളും ഭർത്താവിന്റെ വീട്ടുകാരുടെ കാരുണ്യത്തിലാണ് കഴിയുന്നത്. കെഎസ്ആർടിസിയിൽ ആശ്രിത നിയമനം കിട്ടുന്നില്ല. പെൻഷനോ ആശ്വാസ ധനസഹായമോ ഇല്ല. ഭർത്താവിന്റെ ശളമ്പളത്തിൽ നിന്ന് എൻപിഎസ്സിലേക്ക് പിടിച്ച തുക പോലും കിട്ടുന്നില്ല.
ഇത് വിന്ധ്യയുടെ മാത്രം പ്രശ്നമല്ല. അശ്വനി,നിഷ,തങ്കമണി, ലിജിന,മിനി ആ പട്ടിക നീണ്ട് കിടക്കുകയാണ്. രേഖകൾ യഥാസമയം കൃത്യമായി സമർപ്പിക്കുന്നതിൽ മാനേജമെൻറ് വരുത്തിയ ഗുരുതര വീഴ്ചയാണ് ഈ ജീവിതങ്ങളെ കുളംതോണ്ടിയത്. 2013 മുതലാണ് എൻപിഎസ് തുടങ്ങിയത്. പലർക്കും എൻപിഎസ്സിന്റെ ഭാഗമായ പെർമനന്റ് റിക്രൂട്ട്മെന്റ് അക്കൗണ്ട് നമ്പർ പോലും ലഭിച്ചിട്ടില്ല.
ആദ്യകാലത്ത് എൻപിഎസ് സേവനങ്ങൾക്കായി സജീകരിച്ചിരുന്ന സ്വകാര്യ ഏജൻസിയുമായി ഉണ്ടായിരുന്ന ആശയവിനിമത്തിലെ പാളിച്ചകളാണ് കാരണമെന്നാണ് കെഎസ്ആർടിസി വിശദീകരണം. പരാതിയും സമ്മർദവും ശക്തമാക്കിയതോടെ ജീവിച്ചിരിക്കുന്നവരിൽ കുറേപ്പേരുടെ പ്രശ്നം തീർത്തു. എന്നാൽ മരിച്ചു പോയവരുടെ ബന്ധുക്കൾ അവിടെയും തഴയപ്പെട്ടു. പെൻഷനോ, സ്ഥാപനത്തിന്റെ വിഹിതമോ ഇല്ലെങ്കിലും ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പിടിച്ചെടുത്ത് കെഎസ്ആർടിസി കൈവശം വെച്ചിരിക്കുന്ന പണമെങ്കിലും ഇവർക്ക് കൈമാറണം. അത് 100 രൂപയെങ്കിൽ അത്. അത്രയ്ക്ക് ദയനീയമാണ്കുടുംബങ്ങളുടെ അവസ്ഥ. ശമ്പളം കൃത്യമായി കിട്ടാത്തപ്പോഴും ജീവിച്ചിരിക്കെ ജീവനക്കാർക്ക് ആശ്വാസം ആശ്രിത നിയമനവും ബന്ധുക്കൾക്കായി ചേർന്ന സാമൂഹ്യ സുരക്ഷാ പദ്ധതിയുമായിരുന്നു. അത് പോലും ഉറപ്പിക്കാനാകാത്ത സ്ഥിതിയാണിപ്പോൾ.































