തിരുവനന്തപുരം : കെഎസ്ആർടിസിയെ വികസന ട്രാക്കിലാക്കാൻ പുതിയ പാക്കേജുമായി സംസ്ഥാന സർക്കാർ. മാനേജ്‌മെന്റുമായും ട്രേഡ് യൂണിയനുകളുമായും വിശദമായി ചർച്ച ചെയ്ത് പാക്കേജിന് അന്തിമരൂപം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
എല്ലാ സ്ഥിരം ജീവനക്കാർക്കും മാസം 1500 രൂപവീതം ഇടക്കാലാശ്വാസം അനുവദിച്ചു. ഇതിനുള്ള അധിക തുക സർക്കാർ നൽകും. ശമ്പളപരിഷ്കരണ ചർച്ച ആരംഭിക്കും. ജീവനക്കാരുടെ മെഡിക്കൽ റീ ഇംബേഴ്‌സ്‌മെന്റും ധനകാര്യ സ്ഥാപനങ്ങളിലെ ശമ്പള റിക്കവറിയും സർക്കാർ കൊടുത്തുതീർക്കും. 2016 മുതൽ 255 കോടി രൂപ ഈയിനത്തിൽ നൽകാനുണ്ട്.
എം പാനൽ ജീവനക്കാരെ പിരിച്ചുവിടില്ല. കെഎസ്ആർടിസിയുടെ ഉപകമ്പനിയായി രൂപീകരിക്കുന്ന സ്വിഫ്റ്റില്‍ തൊഴിൽ നൽകും. സ്കാനിയ, വോൾവോ, കിഫ്ബി വഴി വാങ്ങുന്ന ബസുകൾ തുടങ്ങിയവ ഈ കമ്പനി വഴി ഓടിക്കും. കൂടാതെ സർക്കാരിന് കെഎസ്ആർടിസി നൽകാനുള്ള 961 കോടിയുടെ പലിശ എഴുതിത്തള്ളും. 3194 കോടി വായ്പ ഓഹരിയായി മാറ്റും. കെഎസ്ആർടിസിയുടെ കൈവശമുള്ള എല്ലാ സ്ഥലവും കോർപറേഷന് ബാധ്യതയില്ലാത്ത രീതിയിൽ പട്ടയം നൽകും.
കൺസോർഷ്യവുമായി ഉണ്ടാക്കിയ ധാരണപ്രകാരം സർക്കാരിൽ നിന്നല്ലാതെ കെഎസ്ആർടിസിക്ക് വായ്പയെടുക്കാനാകുന്നില്ല. സർക്കാർ മുൻകൈയെടുത്ത് കൺസോർഷ്യവുമായി ചർച്ച ചെയ്ത് പുതിയൊരു വായ്പാ പാക്കേജ് ഉറപ്പുവരുത്തും.
അടുത്ത മൂന്നുവർഷംകൊണ്ട് കെഎസ്ആർടിസിയുടെ വരവും ചെലവും തമ്മിലുള്ള വിടവ് 500 കോടി രൂപയായി കുറയ്‌ക്കും. ഈ തുക സൗജന്യ സേവനങ്ങൾക്കുള്ള പ്രതിഫലമായി കോർപറേഷന് സർക്കാർ നൽകും.