തൊടുപുഴ : ഗ്രാമീണ മേഖലകളിലേക്കുള്ള സര്‍വിസുകള്‍ കെ.എസ്.ആര്.ടി.സി വെട്ടിക്കുറക്കുന്നത് യാത്രാ പ്രതിസന്ധിക്കിടയാക്കുന്നു. 52 സര്‍വിസുകള്‍ നടത്തിയിരുന്ന തൊടുപുഴ ഡിപ്പോയിലെ 12ഓളം ഗ്രാമീണ സര്‍വിസുകളാണ് വെട്ടിക്കുറച്ചത്. ഈ മേഖലകളില്‍ ലാഭകരമല്ലെന്ന പേരില്‍ സ്വകാര്യ ബസുകളും സര്‍വിസ് നടത്താത്തതിനെ തുടര്‍ന്ന് സമാന്തര വാഹനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് നാട്ടുകാര്‍. ഇത് സാധാരണക്കാരില്‍ വലിയ സാമ്പത്തിക ബുദ്ധിമുട്ടും ഉണ്ടാക്കുന്നു.
തൊടുപുഴ ഡിപ്പോയില്‍നിന്ന് കരിമണ്ണൂര്‍ – ഉടുമ്പന്നൂര്‍ – പെരിങ്ങാശ്ശേരി – ഉപ്പുകുന്ന് വഴി ജില്ല ആസ്ഥാനത്തേക്ക് നടത്തിയിരുന്ന മൂന്ന് സര്‍വിസുകളാണ് അധികൃതര്‍ നിര്‍ത്തലാക്കിയത്. ഇതോടെ നൂറുകണക്കിന് പ്രദേശവാസികളും വിദ്യാര്‍ഥികളും സര്‍ക്കാര്‍ ജീവനക്കാരുമാണ് ബുദ്ധിമുട്ടിലായത്. തൊടുപുഴയില്‍നിന്ന് രാവിലെ 6.15 നും വൈകീട്ട് അഞ്ചിനും മുള്ളരിങ്ങാടിന് സര്‍വിസ് നടത്തിയിരുന്ന രണ്ടും നിര്‍ത്തി. ആനക്കയത്തേക്ക് നാല് സര്‍വിസുകളാണ് ഉണ്ടായിരുന്നത്. രാവിലെ 7.50, 1.40, 3.30,5.3 എന്നിങ്ങനെയായിരുന്നു സര്‍വിസ്. ഈ ട്രിപ്പും നിര്‍ത്തി. തൊടുപുഴയില്‍നിന്ന് 5.30 ന് ഉണ്ടായിരുന്ന മേരിഗിരി, 6.30 നുള്ള തോപ്രാംകുടി സര്‍വിസും നിര്‍ത്തി. ഇപ്പോള്‍ കുട്ടികള്‍ ജീപ്പുകളടക്കമുള്ള വാഹനങ്ങളിലാണ് സ്കൂളിലേക്ക് വരുന്നതും പോകുന്നതും. ബസിന് 20 രൂപ ടിക്കറ്റുള്ള ദൂരത്തിന് 60 രൂപയാണ് സമാന്തര വാഹനങ്ങള്വാങ്ങുന്നത്. ദിവസവും ഇത്രയും തുക നല്കി സഞ്ചരിക്കുന്നത് കുട്ടികളെ സംബന്ധിച്ചത് വലിയ ബുദ്ധിമുട്ടായിരിക്കുകയാണ്.
രാവിലെ 11.40 ന് തൊടുപുഴയില്‍നിന്ന് ഉപ്പുകുന്ന് വഴി ചെറുതോണി – തോപ്രാംകുടിക്ക് ഉണ്ടായിരുന്ന സര്‍വിസും നിര്‍ത്തി. ഇവയില്‍ പലതും യാത്രക്കാര്‍ കൂടുതലായി ആശ്രയിച്ചിരുന്ന ബസുകളാണ്. ഇതിനുപുറമെ രാവിലെ 7.50 ന് തൊടുപുഴയില്‍നിന്ന് ചെറുതോണിക്കുള്ള സര്‍വിസ്, ഉച്ചകഴിഞ്ഞ് 3.30 ന് തൊടുപുഴയില്‍നിന്ന് ചെറുതോണിക്കും തിരിച്ച് ചേലച്ചുവട് – വണ്ണപ്പുറം വഴി തൊടുപുഴക്കും നടത്തിയിരുന്ന സര്‍വിസുകളും നിര്ത്തലാക്കിയവയില്പ്പെട്ടതാണ്.
വിദ്യാര്‍ഥികളും വലയുന്നു
സ്കൂള്‍ തുറന്ന് വിദ്യാര്‍ഥികള്‍ ഏറെ യാത്രക്ലേശം നേരിടുന്ന ഘട്ടമാണ് ഇപ്പോള്‍. സ്കൂള്‍ ബസുകളുടെ അഭാവത്തില്‍ ഗ്രാമീണ മേഖലകളിലെ കുട്ടികള്‍ കൂടുതലായും കെ.എസ്.ആര്.ടി.സി, സ്വകാര്യ ബസ് സര്‍വിസുകളെയാണ് ആശ്രയിക്കുന്നത്. പലതും നിര്‍ത്തലാക്കിയെന്ന് മാത്രമല്ല ഉള്ളവ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് കാര്യമായി പ്രയോജനപ്പെടുന്ന സമയത്തല്ലെന്നും ആക്ഷേപമുണ്ട്. വിദ്യാലയങ്ങള്‍ തുറന്നതോടെ കരിമണ്ണൂര്‍, ഉടുമ്പന്നൂര്‍, പെരിങ്ങാശ്ശേരി സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ബസിനായി ഏറെനേരം കാത്തുനില്‍ക്കേണ്ട സ്ഥിതിയാണ്. അവികസിത മേഖലയായ ഉപ്പുകുന്നിലേക്ക് ഓട്ടോക്ക് കൂലിയായി 150 രൂപ നല്‍കണം. നാട്ടുകാര്‍ ഇപ്പോള്‍ അമിതമായി ഓട്ടക്കൂലി നല്‍കിയാണ് ജോലിക്കുപോകുന്നതും മറ്റാവശ്യങ്ങള്ക്കുപോയി മടങ്ങുന്നതും. ജില്ല ആസ്ഥാനത്തേക്ക് പോകേണ്ടവര്‍ ഇപ്പോള്‍ തൊടുപുഴ വഴിയാണ് യാത്രചെയ്യുന്നത്.