തിരുവനന്തപുരം: തലസ്ഥാനത്ത് നിന്നും കണ്ണൂരിലെ പറശിനികടവിലേക്ക് എസി ബസ് സർവീസ് ആരംഭിച്ച് കെഎസ്ആർടിസി. നെടുമങ്ങാട് നിന്നും ആരംഭിച്ച് തിരുവനന്തപുരം സെൻട്രലിൽ എത്തി പറശ്ശിനിക്കടവിലേക്ക് പുറപ്പെടുന്ന എസി സീറ്റർ ഗരുഡ ബസ് ഇന്നലെ മുതൽ സർവീസ് ആരംഭിച്ചു. വൈകിട്ട് 6.45ന് നെടുമങ്ങാട് നിന്നും പുറപ്പെടുന്ന 42 സീറ്റുകളുള്ള ബസ് രാത്രി എട്ടുമണിയോടെ തിരുവനന്തപുരത്തെത്തും.
പിന്നീട് കോട്ടയം, തൃശൂർ, കോട്ടയ്ക്കൽ, കോഴിക്കോട്, തലശേരി, കണ്ണൂർ വഴി രാവിലെ എഴരയോടെ പറശിനിക്കടവിലെത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട് പറശിനികടവ് ക്ഷേത്രം സന്ദർശിക്കാൻ കഴിയുന്ന ഏക സർവീസാണിത്. തിരികെ വൈകുന്നേരം 6.15ന് പറശിനിക്കടവിൽ നിന്നും പുറപ്പെടുന്ന ബസ് മൂവാറ്റുപുഴ, കോട്ടയം വഴി രാവിലെ ഏഴ് മണിയോടെ നെടുമങ്ങാടും എത്തിച്ചേരും. നെടുമങ്ങാട് നിന്നും പറശിനികടവ് വരെ 870 രൂപയാണ് എസി യാത്രയ്ക്കുള്ള ടിക്കറ്റ് നിരക്ക്. തിരുവനന്തപുരത്ത് നിന്നും 840 രൂപയും കോട്ടയത്ത് നിന്നും 610 രൂപയുമാണ് നിരക്ക്. കെഎസ്ആർടിസിയുടെ മൊബൈൽ ആപ്പ് വഴിയും വെബ് സൈറ്റ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.






























