തിരുവനന്തപുരം : കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ ശമ്പള കുടിശ്ശിക ഓണത്തിനുമുമ്പ് കൊടുത്തുതീര്‍ക്കും. എല്ലാ മാസവും അഞ്ചിനുള്ളില്‍ ശമ്പളം ഉറപ്പാക്കും. തൊഴിലാളി യൂണിയന്‍ പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ജീവനക്കാരുടെ സംഘടനകള്‍ ഉന്നയിച്ച പ്രധാന വിഷയങ്ങളിലും തീരുമാനമായി. മാറ്റിനിര്‍ത്തിയ ദിവസവേതനക്കാര്‍ക്ക് ജോലി നല്‍കും. മെക്കാനിക്കല്‍ – മിനിസ്റ്റീരിയല്‍ ജീവനക്കാരെ പുനര്‍വിന്യസിക്കും. ഇത് പൂര്‍ത്തിയാകുന്ന മുറയ്ക്ക് താല്‍ക്കാലിക മെക്കാനിക്കല്‍ ജീവനക്കാരെ നിയമിക്കും.
കണ്ടക്ടര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ബാറ്റ, ഇന്‍സെന്റീവ് തുടങ്ങിയവ ബാങ്ക് അക്കൗണ്ടിലേക്ക് അതത് ദിവസം നല്‍കും. ഇതിന് എല്ലാ യൂണിറ്റിലും അധികാരികള്‍ അക്കൗണ്ട് ആരംഭിക്കും. സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കും. റൊട്ടേഷന്‍ വ്യവസ്ഥയില്‍ സോണല്‍ അടിസ്ഥാനത്തിലാണ് ഡ്യൂട്ടി നിശ്ചയിക്കുക. കെഎസ്‌ആര്‍ടിസിയില്‍ കാര്യങ്ങള്‍ നിരീക്ഷിക്കാനും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും ഉപദേശകസമിതി രൂപീകരിക്കും. കഴിവുറ്റ ഉദ്യോഗസ്ഥരെ സോണല്‍ ഓഫീസ് മേധാവിമാരാക്കും. മെക്കാനിക്കല്‍ വര്‍ക്ക്ഷോപ്പുകളില്‍ പുതുക്കിയ വര്‍ക്ക് നോംസ് ഘട്ടംഘട്ടമായി നടപ്പാക്കും.
കെഎസ്‌ആര്‍ടിസിയെ പൊതുമേഖലയില്‍ത്തന്നെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ യൂണിയന്‍ പ്രതിനിധികള്‍ പ്രശംസിച്ചു. മുഖ്യമന്ത്രി മുന്നോട്ടുവച്ച പരിഹാരനിര്‍ദേശങ്ങളെയും അവര്‍ സ്വാഗതം ചെയ്തു. ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് ചര്‍ച്ചയില്‍ പരിഹാരമായതോടെ സിഐടിയു 89 ദിവസമായി നടത്തിവന്ന സമരം പിന്‍വലിച്ചു. സെക്രട്ടറിയറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഗതാഗതമന്ത്രി ആന്റണി രാജു, കെഎസ്‌ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ എന്നിവരും പങ്കെടുത്തു.
സര്‍ക്കാര്‍ സഹായം ഒന്നിനുതന്നെ നല്‍കും : മുഖ്യമന്ത്രി
കെഎസ്‌ആര്‍ടിസിക്ക് സര്‍ക്കാര്‍ നല്‍കുന്ന സഹായം ഒന്നാംതീയതിതന്നെ കൈമാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അഞ്ചിനുമുമ്പ് ബോര്‍ഡ് ശമ്പളം നല്‍കണം. ഓരോ ഡിപ്പോയിലും 10 മുതല്‍ 20 ബസിന്റെ പരിപാലനത്തിന് മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരെയും സര്‍വീസ് ഓപ്പറേഷന് നിശ്ചിത ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും ഒരു ടീമായി ചുമതലപ്പെടുത്തും. പരാതികള്‍ പരിഹരിക്കാനുള്ള അഡ്വൈസറി ബോര്‍ഡില്‍ മാനേജ്മെന്റ്, ജീവനക്കാര്‍, യാത്രക്കാര്‍, നിയമസഭാ പ്രാതിനിധ്യമുള്ള പാര്‍ടി എന്നിവരുടെ പ്രതിനിധികളുണ്ടാകും.
ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകളില്‍ ആദ്യഘട്ടം സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കും. പരിഷ്കാരങ്ങളിലൂടെ ദിവസം 600 മുതല്‍ 800 വരെ ബസ് ഓപ്പറേറ്റ് ചെയ്യാനാകും. 25 കോടി രൂപവരെ പ്രതിമാസം അധിക വരുമാനമുണ്ടാകും. പരിഷ്കാരങ്ങള്‍ ഒക്ടോബര്‍ ഒന്നുമുതല്‍ മൂന്നുമാസത്തിനുള്ളില്‍ നടപ്പാക്കണമെന്ന് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി അറിയിച്ചു.































