തിരുവനന്തപുരം: നവീകരണ പ്രവർത്തനങ്ങൾക്ക് കിഫ്ബിയിൽ നിന്നും വായ്പയെടുക്കാൻ കെഎസ്ആർടിസിക്ക് അനുമതി നൽകി സർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, പുതിയ ബസുകൾ വാങ്ങാനാണ് തുക വിനിയോഗിക്കുക. ഇതിനായി കിഫ്ബിയിൽ നിന്നും 814 കോടി രൂപയാണ് വായ്പ എടുക്കുന്നത്. ആദ്യ ഘട്ടത്തിൽ 150 ഇലക്ട്രിക് ബസുകളും, 284 ഡീസൽ ബസുകളും വാങ്ങാനാണ് കെഎസ്ആർടിസി പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായുള്ള ടെൻഡർ ഉടൻ വിളിക്കുന്നതാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി ആന്റണി രാജു, കിഫ്ബി സിഇഒ കെ.എം എബ്രഹാം എന്നിവർ സംഘടിപ്പിച്ച ചർച്ചയിലാണ് തുക അനുവദിക്കാനുള്ള അനുമതി നൽകിയത്. കാലപ്പഴക്കം ചേർന്ന ബസുകൾ ഒഴിവാക്കി, പുതിയ ബസുകൾ നിരത്തിലെത്തുന്നതോടെ വലിയ തുക ലാഭിക്കാൻ കഴിയുമെന്നാണ് കെഎസ്ആർടിസിയുടെ വിലയിരുത്തൽ. കൂടുതലായി 800 ബസ് നിരത്തിലിറക്കുന്നതോടെ പ്രതിമാസം 300 കോടി രൂപയുടെ ലാഭമാണ് കെഎസ്ആർടിസി പ്രതീക്ഷിക്കുന്നത്. കോർപ്പറേഷൻ ചരിത്രത്തിൽ ഇതാദ്യമായാണ് കെഎസ്ആർടിസി ഇത്രയും ബസുകൾ ഒന്നിച്ചു വാങ്ങുന്നതും, ഇത്രയും തുക വിനിയോഗിക്കുന്നതും.






























