റാന്നി : താലൂക്ക് വികസന സമിതിയുടെ തീരുമാനത്തെ അവഗണിച്ച കെഎസ് ടി പി അധികൃതരുടെ നടപടി സംബന്ധിച്ച് അഡ്വ പ്രമോദ് നാരായൺ എംഎൽഎ ബന്ധപ്പെട്ടവർക്ക് പരാതി നൽകി. ചെത്തോങ്കര റോഡിൻറെ വീതി വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം നടപ്പാക്കാത്തത് ചൂണ്ടിക്കാട്ടിയാണ് എംഎൽഎ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും കെഎസ്ടിപി ഡയറക്ടർക്കും പരാതി നൽകിയത്.
ചെത്തോങ്കര തോടിന്റെ മറു വശത്ത് കെഎസ് ടി പി ഏറ്റെടുത്ത സ്ഥലത്തെ മണ്ണ് ഒരാഴ്ചയ്ക്കകം നീക്കം ചെയ്തു റോഡിൻറെ വീതി വർദ്ധിപ്പിക്കാമെന്ന് താലൂക്ക് വികസന സമിതിയിൽ നൽകിയ വാക്ക് ആണ് കെ എസ് ടി പി അധികൃതർ പാലിക്കപ്പെടാതെ പോയത്. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ വികസനത്തിൻറെ ഭാഗമായി ചെത്തോങ്കര മുതൽ എസ് സി സ്കൂൾപടി വരെയുള്ള ഭാഗം വലിയ തോട്ടിലേക്ക് ഇറക്കിയാണ് റോഡിൻറെ വീതി വർധിപ്പിച്ചിരിക്കുന്നത്.
ഇത്തരത്തിൽ തോട്ടിലേക്ക് ഇറക്കി കെട്ടുമ്പോൾ തോടിന്റെ വീതി പൂർവ്വ സ്ഥിതിയിലാക്കുന്നതിന് മറുകരയിൽ സ്ഥലം നേരത്തെ തന്നെ കെ എസ് ടി പി വിലയ്ക്ക് ഏറ്റെടുത്തിട്ടുള്ളതാണ്. എന്നാൽ ഏറ്റെടുത്ത സ്ഥലത്തെ മണ്ണ് നീക്കം ചെയ്ത് തോടിന്റെ വീതി വർദ്ധിപ്പിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. റാന്നി ടൗണിൽ അടിക്കടി ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിന് പ്രധാനകാരണം കൂടിയായ വലിയ റോഡിൻറെ വീതി കുറഞ്ഞതോടെ വെള്ളപ്പൊക്ക സാധ്യത പതിന്മടങ്ങ് വർധിച്ചിരിക്കുകയാണ്. ജൂൺ ആദ്യ വാരത്തോടെ തകർത്തുപെയ്യുന്ന കാലവർഷത്തിൽ നിലവിലെ സ്ഥിതിയിൽ ഇടുങ്ങിയ തോട്ടിലെ വെള്ളം ഉയരാനുള്ള സാധ്യത വളരെയേറെയാണ്. അതിനാലാണ് റോഡിൻറെ വീതി അടിയന്തരമായ വർദ്ധിപ്പിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടത്.
ഇത് സംബന്ധിച്ച് നിരവധി തവണ താലൂക്ക് വികസന സമിതിയിൽ പരാതി വന്നിരുന്നു. എന്നാൽ കെഎസ്ടിപി അധികൃതരുടെ ഭാഗത്തു നിന്നും നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ താലൂക്ക് വികസന സമിതിയിൽ നിർബന്ധമായി വിളിച്ചു വിഷയം അവരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്നാണ് ഒരാഴ്ചയ്ക്കകം ഏറ്റെടുത്ത സ്ഥലത്തെ മണ്ണ് നീക്കം ചെയ്തു തോടു വലുതാക്കാമെന്ന് അധികൃതർ ഉറപ്പു നൽകിയത്. എന്നാൽ ഇത് പാലിക്കപ്പെട്ടിട്ടില്ല. കെ എസ് ടി പി റോഡ് നിർമ്മാണവുമായി നിരവധി പരാതികളാണ് ജനങ്ങളുടെ ഭാഗത്തുനിന്നും ഉയർന്നിട്ടുള്ളത്. ഇവയെല്ലാം പരിശോധിച്ച് കർശന നടപടി സ്വീകരിക്കണമെന്നും എംഎൽഎ മന്ത്രിയോട് ആവശ്യപ്പെട്ടു. എം എൽ എ യുടെ പരാതി പരിശോധിച്ച് അടിയന്തിര നടപടി സ്വീകരിക്കാൻ അധികൃതർക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.