തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ അതൃപ്തിയുമായി കെഎസ്‌യു. ആദ്യഘട്ട പട്ടികയിൽ മതിയായ പ്രാതിനിധ്യം ഇല്ലെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. തെരഞ്ഞെടുപ്പിൽ കെഎസ്‌യു പ്രവർത്തകരെ പരിഗണിക്കണമെന്ന് ആവശ്യം. കെപിസിസി അധ്യക്ഷന് കത്തയച്ചു. തല്ല് ചെണ്ടയ്ക്കും കാശ് മാരാർക്കും എന്ന നയം പാർട്ടി സ്വീകരിക്കില്ലായെന്നാണ് പ്രതീക്ഷയെന്ന് അലോഷ്യസ് സേവ്യർ ട്വന്റി ഫോറിനോട് പറഞ്ഞു. മുട്ടടയിലെ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണയ്ക്ക് തിരിച്ചടി. വോട്ടർ പട്ടികയിൽ പേരുണ്ടായേക്കില്ല. വോട്ടു ചേർക്കാനായി വൈഷ്ണ നൽകിയ മേൽവിലാസത്തിലെ വീട്ടു നമ്പർ മറ്റൊരു വ്യക്തിയുടേത്. മുട്ടട വാർഡിലെ ടി സി 18/564 എന്ന നമ്പരുള്ള കെട്ടിടത്തിലാണ് താമസമെന്നാണ് മേൽവിലാസം നൽകിയിരുന്നത്. ഈ കെട്ടിടം റഹീം ഷാ എന്ന വ്യക്തിയുടെ ഉടമസ്ഥതയിൽ ആണുള്ളതെന്ന് നഗരസഭാ രേഖകൾ വ്യക്തമാക്കുന്നത്.
വൈഷ്ണയെ അറിയില്ലെന്നും വീടാർക്കും വാടകയ്ക്ക് കൊടുത്തിട്ടില്ല എന്നും ഈ വിലാസത്തിൽ മറ്റൊരാൾക്കും വോട്ട് ചേർത്ത് നൽകാൻ അനുവദിക്കരുതെന്നും വ്യക്തമാക്കി റഹീം ഷാ നഗരസഭ അധികൃതർക്ക് കത്ത് നൽകി. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ വൈഷ്ണ മുട്ടട വാർഡിൽ താമസമില്ല എന്ന് ബോധ്യപ്പെട്ടു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് മുൻപാകെ മുട്ടട വാർഡിൽ താമസിക്കുന്നതിനുള്ള വാടക കരാറോ, കെട്ടിടത്തിന്റെ വിവരങ്ങളോ ഹാജരാക്കിയില്ല. 18/564 എന്ന കെട്ടിട നമ്പറിൽ വൈഷ്ണയുടെ വോട്ട് ചേർക്കാൻ സാധിക്കില്ല എന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. പ്രായം കുറഞ്ഞ സ്ഥാനാർത്ഥി എന്ന പേരിൽ കോൺഗ്രസ് മുട്ടടയിൽ അവതരിപ്പിച്ച സ്ഥാനാർഥിയാണ് വൈഷ്ണ സുരേഷ്.





























