കോഴിക്കോട് : ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി മുസ്‌ലിം ലീഗ് നടത്തുന്ന വീട് നിർമാണവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് കെ.ടി. ജലീൽ ഉന്നയിച്ച ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി ലീഗ് വയനാട് ജില്ലാ നേതൃത്വം. ലീഗിന്റെ ഭവനനിർമാണ പദ്ധതിയുമായി കെ.ടി. ജലീലിന് യാതൊരുവിധ ബന്ധവുമില്ലെന്ന് മുസ്‌ലിം ലീഗ് വയനാട് ജില്ലാ സെക്രട്ടറി ടി. മുഹമ്മദ് വ്യക്തമാക്കി. രണ്ടാം ഘട്ട വീടുകളുടെ നിർമാണം അന്തിമഘട്ടത്തിലാണെന്നും ഇക്കാര്യങ്ങൾ കെ.ടി. ജലീലിനെ ബോധ്യപ്പെടുത്തേണ്ട ബാധ്യത ലീഗിനില്ലെന്നും, എന്നാൽ ജനങ്ങളോട് കൃത്യമായ ബോധ്യമുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. പദ്ധതിപ്രകാരം ഇനി 54 വീടുകളാണ് കൈമാറാനുള്ളത്. ഇവയുടെ നിർമാണപ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നും വരും ഓഗസ്റ്റ് മാസത്തോടെ 25 വീടുകൾ കൂടി ഗുണഭോക്താക്കൾക്ക് കൈമാറുമെന്നും ടി. മുഹമ്മദ് ഉറപ്പുനൽകി.
ലീഗിന്റെ രണ്ടാം ഘട്ട ഭവനനിർമാണം ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും, താൻ വയനാട്ടിൽ പത്രസമ്മേളനം വിളിച്ച് വിമർശിച്ചതുകൊണ്ടാണ് ഒന്നാം ഘട്ടത്തിലെ വീടുകളെങ്കിലും കൈമാറാൻ അവർ തയ്യാറായതെന്നുമുള്ള കെ.ടി. ജലീലിന്റെ പ്രസ്താവനയാണ് പുതിയ രാഷ്ട്രീയ തർക്കങ്ങൾക്ക് വഴിവെച്ചത്. ബാക്കിയുള്ള അൻപതിലധികം വീടുകൾ എവിടെയെന്നും നിർമാണത്തിനുള്ള കല്ല് പോലും പദ്ധതിപ്രദേശത്ത് എത്തിച്ചിട്ടില്ലെന്നും ജലീൽ മാധ്യമങ്ങളോട് ആരോപിച്ചിരുന്നു. തുടർച്ചയായി ചോദ്യങ്ങൾ ഉന്നയിച്ചതുകൊണ്ടാണ് ലീഗ് ആദ്യത്തെ 50 വീടുകൾ വേഗത്തിൽ പൂർത്തിയാക്കിയതെന്നും, ഭരണത്തിന്റെ ഹാങ്ങോവറിൽ ബാക്കി വീടുകളുടെ കാര്യം അവർ മറന്ന മട്ടാണെന്നും ജലീൽ കുറ്റപ്പെടുത്തിയിരുന്നു. രണ്ടു മാസത്തിനകം നിർമാണം പുനരാരംഭിച്ചില്ലെങ്കിൽ വയനാട്ടിലെത്തി ലീഗ് നേതൃത്വത്തെ ഇത് ഓർമ്മിപ്പിക്കുമെന്ന ജലീലിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ലീഗ് ജില്ലാ നേതൃത്വം വിശദീകരണവുമായി രംഗത്തെത്തിയത്.






























