തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങളിലും സ്ഥാനക്കയറ്റങ്ങളിലും കെ-ടെറ്റ് (കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) യോഗ്യത നിർബന്ധമാക്കിക്കൊണ്ട് പുതിയ ഉത്തരവ് പുറപ്പെടുവിച്ച് സർക്കാർ. ഉന്നത യോഗ്യതകളായ നെറ്റ്, പിഎച്ച്ഡി, സെറ്റ്, എംഫിൽ, എംഎഡ് എന്നിവയുള്ളവർക്കും കെ-ടെറ്റ് യോഗ്യത നേടണം എന്ന നിബന്ധനയാണ് ഇപ്പോൾ പ്രാബല്യത്തിൽ വന്നിരിക്കുന്നത്. 2025 സെപ്റ്റംബർ ഒന്നിന് സുപ്രീം കോടതി പുറപ്പെടുവിച്ച ഒരു പ്രധാന വിധി പരിഗണിച്ചാണ് ഈ ഇളവുകൾ ഒഴിവാക്കാനുള്ള തീരുമാനം സർക്കാർ കൈക്കൊണ്ടത്.
വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന എല്ലാ വിദ്യാലയങ്ങളിലെയും അധ്യാപകർക്ക് ആവശ്യമായ യോഗ്യത നിർണ്ണയിക്കുന്നത് കെ-ടെറ്റ് പരീക്ഷയാണ്. നേരത്തെ സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിൽ സേവനത്തിലുള്ള അധ്യാപകരും കെ-ടെറ്റ് പാസ്സാകണമെന്ന് സുപ്രീം കോടതിയുടെ വിധിയിൽ വ്യക്തമാക്കിയിരുന്നു. ഈ വിധിക്ക് എതിരെ ഒരു പുനഃപരിശോധനാ ഹർജി സമർപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തിരുന്നു. എന്നാൽ അതിനിടയിലാണ് നിലവിലുള്ള ഇളവുകൾ റദ്ദാക്കി യോഗ്യത നിർബന്ധമാക്കിക്കൊണ്ട് സർക്കാർ പുതിയ ഉത്തരവ് പുറത്തുവിട്ടത്.
അധ്യാപക നിയമനങ്ങളിൽ നിലവിലുണ്ടായിരുന്ന പല ഇളവുകളും പുതിയ ഉത്തരവിലൂടെ നീക്കം ചെയ്തിട്ടുണ്ട്. ഇത് സംസ്ഥാനത്തെ അദ്ധ്യാപക നിയമനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകും. പുതിയ ഉത്തരവ് സംബന്ധിച്ച് അധ്യാപക സംഘടനകൾക്കിടയിൽ വലിയ പ്രതിഷേധങ്ങൾ ഉയർന്നിട്ടുണ്ട്. നിരവധി വർഷങ്ങളായി സേവനമനുഷ്ഠിക്കുന്ന അധ്യാപകർക്കും ഉയർന്ന അക്കാദമിക യോഗ്യതയുള്ളവർക്കും കെ-ടെറ്റ് നിർബന്ധമാക്കിയത് പലർക്കും ആശങ്കയുണ്ടാക്കിയിട്ടുണ്ട്.





























