ചെന്നൈ: കേരളത്തിന്റെ തൊട്ടടുത്തുള്ള കൂടംകുളം ആണവനിലയത്തിന്റെ സുരക്ഷയെ സംബന്ധിച്ച് അതീവ ഗുരുതരമായ റിപ്പോർട്ടുകൾ ഇന്നലെയാണ് പുറത്തായത്. ഇപ്പോഴിതാ സംഭവത്തിൽ ആശങ്ക വേണ്ടെന്ന് ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ അറിയിപ്പ് നൽകിയിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ഈ ആണവനിലയത്തിന്റെ സുപ്രധാന വിവരങ്ങളും രേഖകളും ഡാർക്ക് വെബിൽ ചോർന്നതായാണ് അന്താരാഷ്ട്ര സുരക്ഷാ വിദഗ്ദ്ധർ വെളിപ്പെടുത്തുന്നത്. എന്നാൽ ചോർന്ന രേഖകൾ ആണവ റിയാക്ടറുകളുടെ പ്രധാന സുരക്ഷാ സംവിധാനങ്ങളുമായോ ആണവ സുരക്ഷയുമായോ ബന്ധപ്പെട്ടതല്ലെന്നും അധികൃതർ വ്യക്തമാക്കി. കൂടംകുളം ആണവനിലയത്തിലെ മൂന്നും നാലും യൂണിറ്റുകളുടെ ചില അടിസ്ഥാന സൗകര്യ നിർമാണ പ്രവർത്തനങ്ങളിൽ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ പങ്കാളിയായിരുന്നു.
റിലയൻസ് ഗ്രൂപ്പിന്റെ വിശദീകരണമനുസരിച്ച്, മൂന്നാംകക്ഷി ഡാറ്റാ സെന്റർ സേവനദാതാവായ യോട്ട ഡാറ്റ സർവീസസ് ഹോസ്റ്റ് ചെയ്ത സെർവറിലാണ് സൈബർ ആക്രമണം ഉണ്ടായത്. സെർവറിൽ സംശയാസ്പദമായ പ്രവർത്തനം കണ്ടെത്തിയ ഉടൻ തന്നെ അവ തടഞ്ഞതായി കമ്പനി അറിയിച്ചു. ഡാറ്റയുടെ ഭാഗിക ചോർച്ച ഉണ്ടായതായി കമ്പനി സ്ഥിരീകരിച്ചെങ്കിലും ഏത് രേഖകളാണ് പുറത്തുപോയതെന്ന് വെളിപ്പെടുത്താൻ തയ്യാറായില്ല. എന്നാൽ ഡാർക്ക് വെബ്ബിൽ ലഭ്യമായ 2016നും 2025നും ഇടയിലുള്ള രേഖകളിൽ ബ്ലൂപ്രിന്റുകൾ, വിതരണക്കാരുടെ വിവരങ്ങൾ, യോഗങ്ങളുടെയും പരിശോധനകളുടെയും റെക്കോർഡുകൾ, ഉപകരണങ്ങളുടെ അവലോകനങ്ങൾ, ഇൻഷുറൻസ് പോളിസികൾ എന്നിവ ഉൾപ്പെടുന്നു എന്നാണ് വിവരം.





























