ഇംഫാൽ : മണിപ്പൂരിൽ മ്യാന്മർ അതിർത്തിയോട് ചേർന്നുള്ള നാഗ ഗ്രാമങ്ങളിൽ കുക്കി ആയുധധാരികൾ നടത്തിയ ആക്രമണത്തിൽ വ്യാപക നാശനഷ്ടം. തെങ്കുൽ നാഗ വിഭാഗം താമസിക്കുന്ന ചോരോ, വാംലി, നാംലി എന്നീ മൂന്ന് ഗ്രാമങ്ങളിലാണ് ആക്രമണം ഉണ്ടായത്. ആക്രമണകാരികൾ ഗ്രാമങ്ങളിലെ 18 വീടുകൾക്ക് തീയിട്ടു. ആയുധധാരികൾ നടത്തിയ വെടിവെപ്പിൽ രണ്ടുപേർക്ക് പരിക്കേറ്റു.ഗ്രാമത്തിൽ നിന്നും രണ്ടുപേരെ ആയുധധാരികൾ തട്ടിക്കൊണ്ടുപോയതായി തെങ്കുൽ നാഗ വിഭാഗത്തിന്റെ ഉന്നത സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്.
മ്യാന്മർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കുക്കി ആയുധധാരികളാണ് ഈ ആക്രമണത്തിന് പിന്നിലെന്നാണ് സുരക്ഷാസേനയുടെ പ്രാഥമിക നിഗമനം. അതിർത്തി കടന്നെത്തിയ ഈ സംഘത്തിന്റെ പ്രധാന ലക്ഷ്യം മോഷണവും കവർച്ചയുമായിരുന്നു എന്നാണ് വിലയിരുത്തൽ. സംഭവത്തെത്തുടർന്ന് അസം റൈഫിൾസ് പ്രദേശത്ത് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ആക്രമണം നടത്തിയവർ മ്യാന്മറിലേക്ക് കടന്നോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമില്ലാത്ത സാഹചര്യത്തിൽ അതിർത്തി പ്രദേശങ്ങളിലും ഗ്രാമങ്ങൾ കേന്ദ്രീകരിച്ചും പരിശോധന തുടരുകയാണ്.






























