ഇടുക്കി : കുമാരമംഗലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ തൊടുപുഴ എടനാട് സ്വദേശി വിനീഷ് വിജയന്റെ ശിക്ഷാവിധി ഇന്ന്. വിനീഷ് വിജയൻ കുറ്റക്കാരനാണെന്ന് തൊടുപുഴ പോക്സോ കോടതി ജഡ്ജി ആഷ് കെ. ബാൽ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പോലീസ് രജിസ്റ്റർ ചെയ്ത 28 കേസുകളിൽ വിചാരണ പൂർത്തിയായ രണ്ടാമത്തെ കേസിലാണ് ഇന്ന് വിധി പ്രസ്താവിക്കുന്നത്. 2020 മുതൽ 2022 വരെയുള്ള കാലയളവിലാണ് 17 വയസ്സുകാരിയായ പെൺകുട്ടി നിരന്തര പീഡനത്തിന് ഇരയായത്. പെൺകുട്ടി ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ മാനേജരായിരുന്നു പ്രതിയായ വിനീഷ് വിജയൻ.
തൊടുപുഴ ബാറിൽ ഉണ്ടായ ഒരു സംഘർഷവുമായി ബന്ധപ്പെട്ട് പരിക്കേറ്റ് വിനീഷ് വിജയൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനാലാണ് കഴിഞ്ഞ മാസം 28-ന് പറയേണ്ടിയിരുന്ന വിധി ഇന്നത്തേക്ക് മാറ്റിവെച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് ആദ്യ വിധിയിൽ അനന്ത് ഷംസുദ്ദീൻ എന്നയാളെ ഇടുക്കി അഡീഷണൽ സെഷൻസ് കോടതി നേരത്തെ ശിക്ഷിച്ചിരുന്നു. കൂടാതെ, അഞ്ച് കേസുകളിൽ ഇരയായ കുട്ടിയുടെ അമ്മയും ഒരു ഇടനിലക്കാരനും പ്രതികളാണ്. പീഡനത്തിന് ഇരയായ പെൺകുട്ടി ശൈശവ വിവാഹത്തിനും ഇരയായിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കേസിന്റെ വിചാരണ സമയത്ത് കുട്ടിയുടെ മുത്തശി കൂറുമാറുകയും ചെയ്തിരുന്നു. 28 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള ഈ വലിയ പീഡനപരമ്പരയിൽ കോടതി ഇന്ന് എന്ത് ശിക്ഷ നൽകും എന്നതിലാണ് എല്ലാവരും ഉറ്റുനോക്കുന്നത്.






























