ദില്ലി : കുംഭമേളയിൽ പങ്കെടുത്ത ദില്ലിയിലെ താമസക്കാർ 14 ദിവസത്തെ നിർബന്ധിത നീരീക്ഷണത്തിലിരിക്കണമെന്ന് ദില്ലി സര്‍ക്കാര്‍ ഉത്തരവിട്ടു. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഉത്തരവില്‍ പറയുന്നു.
പതിനാലു ലക്ഷം പേരാണ് ഹരിദ്വാറിലെ കുംഭമേളയുടെ രണ്ടാം ഷാഹി സ്നാനത്തിനെത്തിയത്. ദില്ലിയില്‍ കൊവിഡ് കേസുകള്‍ നിയന്ത്രണാതീതമായി വര്‍ദ്ധിച്ചതോടെയാണ് കുംഭമേളയിൽ പങ്കെടുത്തവര്‍ നിർബന്ധിത നീരീക്ഷണത്തിൽ പോകണമെന്ന് ദില്ലി സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്.
കൊവിഡ് രണ്ടാം തരംഗത്തില്‍ രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവില്‍ സ്തംഭിച്ചിരിക്കുകയാണ് രാജ്യം. കൊവിഡ് കുതിച്ചുയരുന്ന സാഹചര്യത്തിൽ കുഭമേള പ്രതീകാത്മകമായി ചടങ്ങുകൾ മാത്രമായി നടത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. ലോകത്തേറ്റവും വേഗതയിൽ കൊവിഡ് പടരുന്ന രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2.61 ലക്ഷം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതാദ്യമായാണ് രാജ്യത്തെ രണ്ടരലക്ഷത്തിലേറെ പ്രതിദിന കേസുകൾ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്നത്.