കുമ്പഴയിലെ ബി.എസ്.എന്‍.എല്‍ ഫൈബര്‍ നെറ്റ് കണക്ഷനുകള്‍ കൂട്ടത്തോടെ ഉപേക്ഷിക്കുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുമ്പഴയിലെ ബി.എസ്.എന്‍.എല്‍ ഒപ്ടിക്കല്‍ ഫൈബര്‍ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ ഉപേക്ഷിക്കാനൊരുങ്ങി ഉപഭോക്താക്കള്‍. അടുത്ത ദിവസംതന്നെ തിരുവല്ലയിലെ ജനറല്‍ മാനേജര്‍ ഓഫീസില്‍ എത്തി ഈ കണക്ഷനുകള്‍ സറണ്ടര്‍ ചെയ്യുമെന്ന് ആക്ഷന്‍ കൌണ്‍സില്‍ ഭാരവാഹികളായ പ്രകാശ് ഇഞ്ചത്താനം, ബിനോയ്‌ പൊയ്കയില്‍, ചാള്‍സ് തേവള്ളില്‍ എന്നിവര്‍ പറഞ്ഞു. മാസംതോറും ആയിരത്തിലധികം രൂപ ബില്ലടച്ചിട്ടും തങ്ങള്‍ക്ക് ശരിയായ സര്‍വീസ് ലഭിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി. ഒരുവര്‍ഷമായി പരാതി പറഞ്ഞുകൊണ്ടിരിക്കുകയാണ്, ചില ഉദ്യോഗസ്ഥര്‍ ഫോണ്‍ എടുക്കാന്‍ പോലും ഇപ്പോള്‍ തയ്യാറാകുന്നില്ലെന്ന്  ബി.എസ്.എന്‍.എല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ എടുത്തവര്‍ പറയുന്നു.

കുമ്പഴയില്‍ ഇന്റര്‍നെറ്റ്‌ സേവനം നല്‍കുന്നത് ബി.എസ്.എന്‍.എല്ലിന്റെ കുമ്പഴ എക്സ്‌ചേഞ്ചില്‍ നിന്നാണ്. എലികള്‍ ഉള്‍പ്പെടെയുള്ള ക്ഷുദ്ര ജീവികള്‍ ഇവിടം താവളമാക്കിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ജീവനക്കാര്‍ ആരും ഇവിടെ ഇല്ലെന്നു മാത്രമല്ല, ഒരു കാവല്‍ക്കാരന്‍ പോലുമില്ല. വൈദ്യുതി നിന്നാല്‍ ഉപകരണങ്ങള്‍ പണിമുടക്കും. കാരണം ഇവിടെയുള്ള യു.പി.എസ് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ബാറ്ററി ഇല്ല. എവിടെനിന്നോ കൊണ്ടുവന്നുവെച്ച ആക്രി ബാറ്ററി കഷ്ടിച്ച് പത്തുമിനിറ്റ് നില്‍ക്കും. ജനറേറ്റര്‍ ഉണ്ടെങ്കിലും അത് പ്രവര്‍ത്തിപ്പിക്കാന്‍ ആരുമില്ല. അതിനാല്‍ വൈദ്യുതി ഇല്ലെങ്കില്‍ ഇവിടെ നിന്നും നല്‍കിയിട്ടുള്ള ഇന്റര്‍നെറ്റ് കണക്ഷനുകള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമാകും. പരാതി പറഞ്ഞാലും ആരും തിരിഞ്ഞുനോക്കില്ല. ഇതാണ് കണക്ഷനുകള്‍ ഉപേക്ഷിക്കുവാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിച്ചത്.

ഇവിടെ കണക്ഷന്‍ നല്‍കാന്‍ ബി.എസ്.എന്‍.എല്ലിന്റെ കയ്യില്‍ കേബിള്‍ ലൈനുകള്‍ ഒന്നുമില്ല. സ്വകാര്യ ഇന്റര്‍നെറ്റ്‌ പ്രൊവൈഡര്‍മാരുടെ ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുകളാണ് ബി.എസ്.എന്‍.എല്‍ കണക്ഷന്‍ നല്‍കാന്‍ ഉപയോഗിക്കുന്നത്. ഫൈബര്‍ ടു ഹോം എന്ന പേരില്‍ വന്‍ പ്രചാരത്തോടെയാണ് ഈ കണക്ഷനുകള്‍ ബി.എസ്.എന്‍.എല്‍ നല്‍കുന്നത്. ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടാമോ എന്നു ചോദിച്ചാല്‍ കെട്ടാമെന്ന് ഉത്തരം പറയേണ്ടിവരും ബി.എസ്.എന്‍.എല്ലിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടാല്‍. മിക്ക എക്സ്‌ചേഞ്ചുകളും പൂട്ടിക്കെട്ടി. ജീവനക്കാര്‍ പിരിഞ്ഞുപോയി, ഏതാനും ചിലരെ വെച്ചുകൊണ്ടാണ്‌ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. തകരാറുകള്‍ പരിഹരിക്കുവാന്‍ ജീവനക്കാര്‍ ഇല്ലെന്നുതന്നെ പറയാം. ബി.എസ്.എന്‍.എല്‍ എന്ന വെള്ളാന മുങ്ങുകയാണ്. കെടുകാര്യസ്ഥതയുടെ പര്യായമായി ഈ കമ്പിനി മാറി.

കുമ്പഴ ബി.എസ്.എന്‍.എല്‍ എക്സ്‌ചേഞ്ചിലെ യു.പി.എസ്സിന് ബാറ്ററി ഇല്ലാതെയായിട്ട് ഒരു വര്‍ഷം കഴിഞ്ഞു. അതുകൊണ്ടുതന്നെ വൈദ്യുതി നിലക്കുമ്പോള്‍ ഇവിടുന്നുള്ള ബി.എസ്.എന്‍.എല്‍ ഇന്റര്‍നെറ്റും നിലക്കും. മാധ്യമ സ്ഥാപനങ്ങളും ബാങ്കുകളും ഓഫീസുകളുമുള്‍പ്പെടെയുള്ള നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട നഗരസഭാ പ്രദേശമാണ് കുമ്പഴ. ഇന്‍ഫോ പാര്‍ക്കിലും ടെക്നോ പാര്‍ക്കിലും ജോലി ചെയ്യുന്ന നിരവധിപ്പേര്‍ ഇവിടെയുണ്ട്. ഇവരൊക്കെ വീട്ടില്‍ ഇരുന്നുകൊണ്ടാണ് ജോലിചെയ്യുന്നത്. വേഗത കൂടിയ ഇന്റര്‍നെറ്റ് തടസ്സമില്ലാതെ കിട്ടിയില്ലെങ്കില്‍ ഇവരുടെ ജോലി തടസ്സപ്പെടും. തങ്ങളുടേതല്ലാത്ത കാരണത്താല്‍ മിക്കപ്പോഴും ഇവര്‍ക്ക് ജോലിയില്‍നിന്ന് മാറി നില്‍ക്കേണ്ടി വരുന്നു.

കുമ്പഴ എക്സ്‌ചേഞ്ചില്‍ ബാറ്ററി വാങ്ങുവാന്‍ പോലും ബി.എസ്.എന്‍.എല്ലിന് പണമില്ല. കഴിഞ്ഞ ഒരുവര്‍ഷമായി ഇതാണ് അവസ്ഥ. എന്നാല്‍ ഉപയോഗിക്കാത്ത ഇന്റര്‍നെറ്റിന്റെ പേരില്‍ പ്രതിമാസം ആയിരത്തിലധികം രൂപ ഇവര്‍ പിടിച്ചുപറിക്കുകയാണ്. ഇന്റര്‍നെറ്റ്‌ ഇല്ലെന്ന് പരാതി പറഞ്ഞാന്‍ ജീവനക്കാര്‍ക്ക് സുഖിക്കില്ല. ആന മെലിഞ്ഞെങ്കിലും ഇപ്പോഴും ആനപ്പുറത്ത് ഇരിക്കുന്ന പാപ്പാന്റെ ഗമക്ക് ഒട്ടും കുറവില്ല. ഇന്നലെ പരാതി പറയാന്‍ വിളിച്ചയാളോട് കുമ്പഴ എക്സ്ചേഞ്ചിന്റെ ചുമതലയുള്ള ആള്‍ പറഞ്ഞത് ” നിങ്ങള്‍ക്ക് ആണത്തമുണ്ടോ ബി.എസ്.എന്‍.എല്‍ ഉപേക്ഷിക്കാന്‍ ” എന്നാണ്. അതായത്  ജീവനക്കാരുടെ വെല്ലുവിളിയില്‍ ആരെങ്കിലും ബി.എസ്.എന്‍.എല്‍ ഉപേക്ഷിച്ചാല്‍ സ്വകാര്യ കമ്പിനിയില്‍ നിന്ന് ഇവര്‍ക്ക് കൃത്യമായ കമ്മീഷന്‍ ലഭിക്കും.

ഉണ്ണുന്ന ചോറിന് നന്ദിയില്ലാത്ത ചില ജീവനക്കാരാണ് ബി.എസ്.എന്‍.എല്‍ പൂട്ടിക്കുന്നത് എന്നത് വ്യക്തമാണ്. ഒന്നരമാസം മുന്‍പ് തിരുവല്ലയിലെ ജനറല്‍ മാനേജരോടും കുമ്പഴയിലെ വിഷയം പരാതിയായി പറഞ്ഞെങ്കിലും അവിടെയും നടപടിയായില്ല. ഇതിനെത്തുടര്‍ന്നാണ് ഉപഭോക്താക്കള്‍ കൂട്ടത്തോടെ ബി.എസ്.എന്‍.എല്‍ ഫൈബര്‍ ഇന്റര്‍നെറ്റ്‌ കണക്ഷനുകള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. ബി.എസ്.എന്‍.എല്‍ കുമ്പഴ എക്സ്ചേഞ്ചില്‍ ബാറ്ററി വാങ്ങാന്‍ ബക്കറ്റ് പിരിവ് സമരം പ്ലാന്‍ ചെയ്തിരുന്നെങ്കിലും അത് പിന്നീട് ഉപേക്ഷിച്ചുകൊണ്ടാണ്  ഇപ്പോള്‍ കണക്ഷനുകള്‍ ബി.എസ്.എന്‍.എല്ലിനു തന്നെ തിരികെ നല്‍കുവാന്‍ തീരുമാനിച്ചതെന്ന് ആക്ഷന്‍ കൌണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുന്നന്താനം ഗ്രാമപഞ്ചായത്തില്‍ യോഗ ദിനാചരണം നടന്നു

0
കുന്നന്താനം: കുന്നന്താനം ഗ്രാമ പഞ്ചായത്ത് ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ യോഗ ഗ്രാമം...

എന്റെ പുസ്തകം, എന്റെ കുറിപ്പ്, എന്റെ എഴുത്ത് പെട്ടിക്ക് – പദ്ധതിക്ക് മങ്ങാരം ഗവ.യു.പി...

0
പന്തളം:  വിദ്യാർത്ഥികളിൽ വായനശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ലെെബ്രറി കൗൺസിൽ പൊതു...

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന്‌ കേന്ദ്ര...

0
തിരുവനന്തപുരം : പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍...

പത്തനംതിട്ട മല്ലപ്പള്ളി ഏരിയ കമ്മിറ്റി അംഗം എസ്.വി സുബിനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി

0
പത്തനംതിട്ട: തെരഞ്ഞെടുപ്പ് തോൽവിയിൽ നടപടി തുടങ്ങി സിപിഎം. പത്തനംതിട്ട മല്ലപ്പള്ളി ഏരിയ...