ഹരിപ്പാട് : പള്ളിപ്പാട് ഗ്രാമപ്പഞ്ചായത്തിലെ വൈപ്പിൻകാട് വടക്ക്, വൈപ്പിൻകാട് തെക്ക് പാടശേഖരങ്ങളിൽ നെല്ലിനു കൂമ്പുചീയലിലൂടെ വലിയതോതിൽ വിളനാശമുണ്ടായി. ഏക്കറിൽനിന്ന് പരമാവധി ആറുക്വിന്റൽ നെല്ലാണ് ഇത്തവണ കിട്ടിയത്. ശരാശരി 25 ക്വിന്റൽ വിളവുകിട്ടുന്ന സ്ഥാനത്താണിത്. കൊയ്ത്തിനു പാകമായപ്പോഴേക്കും കതിരിലെ നീർവറ്റിയ നിലയിലായിരുന്നു. ഇതോടെ ഭൂരിപക്ഷം കതിരുകളും നശിച്ചു. അടുത്തകാലത്തെങ്ങും ഇതേരീതിയിലെ വിളനഷ്ടമുണ്ടായിട്ടില്ല. കടുത്തചൂടുനിമിത്തമാണ് വിളവുകുറഞ്ഞതെന്നാണ് കർഷകർ പറയുന്നത്.
എന്നാൽ കൂമ്പുചീയലിന്റെ കാരണം വ്യക്തമല്ലെന്നാണ് കൃഷിവകുപ്പിന്റെ വിശദീകരണം. പള്ളിപ്പാട്ടെ പാടശേഖരങ്ങളിലെ കൂമ്പുചീയലിന്റെ കാരണം കണ്ടെത്താൻ വിദഗ്ധസംഘത്തെ നിയോഗിക്കണമെന്ന് രമേശ് ചെന്നിത്തല എംഎൽഎ കൃഷിമന്ത്രിയോടാവശ്യപ്പെട്ടു. കൃഷി ഉദ്യോഗസ്ഥർക്ക് കാരണം കണ്ടെത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇതിനാൽ അടിയന്തരനടപടിവേണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വിളനാശമുണ്ടായ പാടശേഖരങ്ങൾ രമേശ് ചെന്നിത്തല സന്ദർശിച്ചു.





























