തിരുവനന്തപുരം: കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ജീവൻ രക്ഷിക്കാൻ കോടികൾ ചെലവിട്ട് നടപ്പാക്കിയ മറൈൻ ആംബുലൻസ് പദ്ധതി സർക്കാരിന്റെയും ഉദ്യോഗസ്ഥ സംവിധാനത്തിന്റെയും ഗുരുതരമായ അനാസ്ഥ മൂലം പരാജയപ്പെട്ടതായി ബിജെപി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ ആരോപിച്ചു. 2017-ലെ ഓഖി ദുരന്തത്തിൽ 143 മത്സ്യത്തൊഴിലാളികൾ മരിച്ചതിനെ തുടർന്നാണ് അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കായി പ്രത്യേക മറൈൻ ആംബുലൻസുകൾ ആരംഭിക്കാൻ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 7.5 കോടിയും, പ്ലാൻ ഫണ്ടിൽ നിന്ന് 2 കോടിയും ബിപിസിഎൽ CSR ഫണ്ടിൽ നിന്ന് 8.75 കോടിയും ഉൾപ്പെടെ 18.24 കോടി രൂപ ചെലവഴിച്ചാണ് കൊച്ചിൻ ഷിപ്യാർഡിൽ ബോട്ടുകൾ നിർമ്മിച്ചത്.
‘പ്രതീക്ഷ’, ‘പ്രത്യാശ’, ‘കാരുണ്യ’ എന്നീ പേരുകളിൽ വിഴിഞ്ഞം, വൈപ്പിൻ, ബേപ്പൂർ മേഖലകളിൽ ഇവ വിന്യസിച്ചു. എന്നാൽ ബേപ്പൂരിലെ ബോട്ട് എൻജിൻ തകരാറിലായി ദീർഘകാലമായി ഹാർബറിലാണ്. റഡാർ, ജിപിഎസ്, കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ, ഐആർഎസ് സുരക്ഷാ സർട്ടിഫിക്കേഷനുകൾ, ഇവയുടെ അടിയന്തര വേഗത എന്നിവയിൽ വിശദീകരണം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ 5 വർഷത്തിനിടെ 225 മത്സ്യത്തൊഴിലാളികൾ മരിക്കുകയും 75 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. പ്രവർത്തിക്കാത്ത ബോട്ടുകളിലെ ജീവനക്കാർക്ക് വേതനം നൽകുന്നുണ്ടോ എന്നും, പദ്ധതിയെക്കുറിച്ച് സ്വതന്ത്ര വിദഗ്ധ സമിതിയുടെ പരിശോധനയും സമഗ്രമായ സാമ്പത്തിക ഓഡിറ്റും വേണമെന്നും കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.



























