കുണ്ടറ: വയോധികയെ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പടപ്പക്കര എൻ.എസ്സ് നഗറിൽ നിഷാദ് ഭവനത്തിൽ ജോണിയുടെ ഭാര്യ ത്രേസ്യ(60)യെ ആണ് ഇന്ന് വൈകിട്ട് അഞ്ചു മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവായ ജോണി മത്സ്യ ബന്ധനവും കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോൾ ത്രേസ്യയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്.
വായുസഞ്ചാരമില്ലാത്ത കിണറ്റിൽ നിന്നും മൃതദേഹം കരയ്ക്കെടുക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് ഇവര്‍ കുണ്ടറ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. വിവരം അറിഞ്ഞയുടന്‍ സംഭവ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയിലെ ഫയർ & റെസ്ക്യൂ ഓഫീസർ മിഥിലേഷ് എം കുമാർ ബ്രീത്തിംഗ് അപ്പാരറ്റസ് സെറ്റിന്റെ സഹായത്താൽ 100 അടി താഴ്ച്ചയും വായുസഞ്ചാരമില്ലാത്തതും തൊടികൾ ഇടിഞ്ഞ് വീഴുന്നതുമായ കിണറ്റിൽ ഇറങ്ങി. കിണറ്റിൻ ഇടിഞ്ഞു വീണ കോൺക്രീറ്റ് തൊടികൾക്ക് അടിയിൽപ്പെട്ടു പോയ മൃതദേഹത്തിന്റെ ഒരു കാൽ മാത്രമാണ് പുറത്ത് കാണുന്ന അവസ്ഥയിലുണ്ടായിരുന്നത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ റോപ്പിന്റെ സഹായത്താൽ കെട്ടിവലിച്ചാണ് മൃതദേഹം കരയ്ക്ക് കയറ്റിയത്.
സ്റ്റേഷൻ ഓഫീസർ ഗിരീഷ് കുമാറിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ മനുരാജ്, സീനിയർ ഫയർ & റെസ്ക്യൂ ഓഫിസർ ജയരാജ്, ഫയർ & റെസ്ക്യൂ ഓഫിസർമാരായ മനേഷ്, വിഷ്ണു, ശിവലാൽ, ശ്യാം, അശോകൻ, രാജേഷ്, അനിൽകുമാർ, ഹരി എന്നിവർ അഗ്നി രക്ഷാസേന സംഘത്തിൽ ഉണ്ടായിരുന്നു.