കൊച്ചി : ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വിശദീകരണം നൽകിയെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ. മൊഴിയെടുപ്പ് പൂർത്തിയാക്കി കുഞ്ഞാലിക്കുട്ടി എൻഫോഴ്സ്മെന്റ് ഓഫീസിൽ നിന്നും മടങ്ങി.
ഇ.ഡി വിളിച്ചത് നന്നായെന്നും കാര്യങ്ങൾ ബോധ്യപ്പെടുത്താൻ അവസരം കിട്ടിയെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രികയുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ മാറ്റാൻ ആയെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ആവശ്യമായ രേഖകൾ ഇ.ഡി യ്ക്ക് കൈമാറിയെന്നും ഇനി വരേണ്ടതുണ്ടോ എന്ന് ഇ.ഡി ആണ് തീരുമാനിക്കേണ്ടതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിചേർത്തു.
കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് വേണമെങ്കിൽ പറയാമെന്നും സാക്ഷി എന്ന രീതിയിൽ മൊഴി കൊടുക്കാൻ ആണ് എത്തിയതെന്നും കുഞ്ഞാലിക്കുട്ടി നേരത്തെ പറഞ്ഞിരുന്നു. ചന്ദ്രികയുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വ്യാജവാർത്തകളിൽ വ്യക്തത വരുത്താൻ ആണ് ഇ.ഡി വിളിപ്പിച്ചതെന്നമാണ് മൊഴിയെടുപ്പിന് മുൻപ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞത്.
ചന്ദ്രിക ദിനപത്രത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്ന നിലയിലാണ് കുഞ്ഞാലിക്കുട്ടിയെ വിളിപ്പിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ ഹാജരാവാനാണ് കുഞ്ഞാലിക്കുട്ടിയോട് ആവശ്യപ്പെട്ടിരുന്നതെങ്കിലും നാല് മണിയോടെയാണ് അഭിഭാഷകനൊപ്പം അദ്ദേഹം ഹാജരായത്.